Monday, April 18, 2011

ജമാഅത്തിന്റെ രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയപ്പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രഖ്യാപനം നടത്തി. രണ്ടുവര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഡല്‍ഹി മാവിലങ്കാര്‍ ഹാളില്‍ നടന്ന രാഷ്ട്രീയ സമ്മേളനത്തിലാണു പ്രഖ്യാപനം.
ജമാഅത്തെ ഇസ്ലാമി കേന്ദ്ര ശൂറാ അംഗം മുജ്തബാ ഫാറൂഖിയാണു പ്രസിഡന്റ്. സിമി മുന്‍ അഖിലേന്ത്യാ പ്രസിഡന്റും ജമാഅത്തെ ഇസ്്ലാമി ശൂറാ അംഗവുമായ എസ് ക്യൂ ആര്‍ ഇല്യാസ് ഉള്‍പ്പെടെ അഞ്ചു ജനറല്‍ സെക്രട്ടറിമാരാണുള്ളത്. മുജാഹിദ് മടവൂര്‍ വിഭാഗത്തിന്റെ ദേശീയ സംഘടനയായ ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് പ്രസിഡന്റ് മൌലാനാ അബ്ദുല്‍ വഹാബ് ഖില്‍ജി, ഇല്യാസ് കാസ്മി, മലയാളിയായ ഫാ. അബ്രഹാം ജോസഫ്, മില്ലി ഗസറ്റ് എഡിറ്റര്‍ സഫറുല്‍ ഇസ്്ലാംഖാന്‍, ലളിതാ നായിക് എന്നിവര്‍ വൈസ് പ്രസിഡന്റുമാരാണ്.
മലയാളിയായ പി സി ഹംസ, ആര്‍.ജെ.ഡി മുന്‍ നേതാവ് പ്രഫ. സുഹൈല്‍ അഹ്മദ് ഖാന്‍, പ്രഫ. രാമാ പഞ്ചല്‍, ഖാലിദാ പര്‍വീണ്‍ എന്നിവരാണു മറ്റു ജനറല്‍ സെക്രട്ടറിമാര്‍. പ്രഫ. രാമസൂര്യ റാവു, അക്തര്‍ ഹുസയ്ന്‍ അക്തര്‍, അഡ്വ. ആമിര്‍ റഷീദ്, സുബ്രഹ്മണി എന്നിവര്‍ സെക്രട്ടറിമാരാണ്. മലയാളിയായ അബ്ദുസ്സലാം എം ആണു ഖജാഞ്ചി. മൂല്യാധിഷ്ഠിതവും ധാര്‍മികനിലവാരം പുലര്‍ത്തുന്നതുമായ രാഷ്ട്രീയപ്രവര്‍ത്തനമാണു പാര്‍ട്ടി ലക്ഷ്യമിടുന്നതെന്ന് തുടര്‍ന്നു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എസ് ക്യൂ ആര്‍ ഇല്യാസ് പറഞ്ഞു. തങ്ങളുടെ അംഗങ്ങളെ പാര്‍ട്ടിയില്‍ ചേരാന്‍ അനുമതി നല്‍കിയെന്നതിനപ്പുറം ജമാഅത്തെ ഇസ്്ലാമിയുമായി പാര്‍ട്ടിക്ക് പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. തങ്ങളുടെ നിലപാടുമായി യോജിക്കുന്നവരുമായി സഹകരിക്കും. വരുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ചെറിയ രാഷ്ട്രീയപ്പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതു സംബന്ധിച്ചു ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാന മനുഷ്യാവകാശങ്ങളെയും ജീവിതാവകാശങ്ങളെയും വകവച്ചുകൊണ്ടുള്ള ക്ഷേമരാഷ്ട്രമാണു പാര്‍ട്ടിയുടെ പ്രവര്‍ത്തനലക്ഷ്യം. വളര്‍ച്ചയില്‍ എല്ലാവരെയും പങ്കാളികളാക്കുകയും വികസനത്തിന്റെ ഗുണം എല്ലാ വിഭാഗങ്ങളിലും എത്തിക്കുകയും വിഭവങ്ങളെ തുല്യമായി വീതംവയ്ക്കുകയും ചെയ്യും.
വികസനത്തിന്റെ ഗുണഫലങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തുന്നുണ്െടന്ന് ഉറപ്പുവരുത്തും. നാനാത്വത്തിലെ ഏകത്വം ഉറപ്പുവരുത്തും. വികസനത്തിലും വളര്‍ച്ചയിലും സ്ത്രീകള്‍ക്കു തുല്യ അവസരം ഉറപ്പാക്കും. പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയും സാമൂഹികനീതി ഉറപ്പാക്കുകയും ചെയ്യും. എല്ലാതരത്തിലുമുള്ള വിവേചനത്തിനെതിരായിട്ടായിരിക്കും പാര്‍ട്ടി പ്രവര്‍ത്തിക്കുകയെന്നും എസ് ക്യൂ ആര്‍ ഇല്യാസ് പറഞ്ഞു.
കഴിഞ്ഞ രണ്ടുദിവസമായി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ളബ്ബില്‍ യോഗം ചേര്‍ന്നാണു പാര്‍ട്ടിയുടെ ഭാരവാഹികളെ നിശ്ചയിച്ചത്. ധാര്‍മികമൂല്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കു മാത്രമായിരിക്കും പാര്‍ട്ടിയില്‍ അംഗത്വം നല്‍കുകയെന്ന് പ്രസിഡന്റ് മുജ്തബാ ഫാറൂഖി പറഞ്ഞു. രാജ്യത്തു ബദല്‍രാഷ്ട്രീയ സംസ്്കാരം രൂപപ്പെടുത്തിയെടുക്കുന്നതിനു ദീര്‍ഘകാല പദ്ധതികളാണു പാര്‍ട്ടി ആവിഷ്കരിക്കുന്നത്. ഇതിനായി രാജ്യമെമ്പാടും പ്രചാരണം നടത്തും- മുജ്തബാ ഫാറൂഖി പറഞ്ഞു.
ഇല്യാസ് കാസ്മി, സഫറുല്‍ ഇസ്്ലാംഖാന്‍, ലളിതാ നായിക്, അബ്ദുല്‍വഹാബ് ഖില്‍ജി, രാമ പഞ്ചല്‍ തുടങ്ങിയവരും പങ്കെടുത്തു. പ്രഖ്യാപനത്തിന്റെ ഭാഗമായി നടന്ന രാഷ്ട്രീയ സമ്മേളനത്തില്‍ ഐ.എന്‍.എല്‍ ദേശീയ അധ്യക്ഷന്‍ മുഹമ്മദ് സുലൈമാന്‍, അംബേദ്കര്‍ സമാജ് പാര്‍ട്ടി നേതാവ് ഭായ് തേജ്സിങ്, ബി.ജെ.പി ദേശീയ എക്സിക്യൂട്ടിവ് സമിതി അംഗവും ജയ്ന്‍ ടി. വി ചെയര്‍മാനുമായ ഡോ. ജെ കെ ജയ്ന്‍ തുടങ്ങിയവരും പങ്കെടുത്തു.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More