Monday, April 4, 2011

മുസ്ലിം സംഘടനകള്‍ ഇത്തവണ ആര്‍ക്കൊപ്പം

Text Size: Mangalam

കേരള രാഷ്‌ട്രീയത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ നിര്‍ണായക ശക്‌തിയാകാറുള്ള മുസ്ലിംമതസംഘടനകള്‍ ഇത്തവണ ആര്‍ക്കൊപ്പം നില്‍ക്കും? മതസംഘടനകളുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചു വോട്ടു ചെയ്യുന്ന അനേകം പേരുണ്ടെന്നതിനാല്‍ മതനേതാക്കളെ കണ്ടു വോട്ടുപിടിക്കാനുള്ള ഓട്ടത്തിലാണു സ്‌ഥാനാര്‍ഥികള്‍. ഇത്തവണ ആരെ തുണയ്‌ക്കണമെന്ന കാര്യത്തില്‍ മിക്ക മുസ്ലിംമതസംഘടനകളും മനസുതുറന്നിട്ടില്ല.

പരമ്പരാഗതമായി ഒരേ പാര്‍ട്ടിക്കു തന്നെ വോട്ടു നല്‍കുന്ന സംഘടനകള്‍ അതുതന്നെ തുടരുമെന്നുറപ്പാണ്‌. ഓരോ സര്‍ക്കാരിന്റെ കാലത്തും പുനര്‍വിചിന്തനം നടത്തുന്ന സംഘടനകളാണ്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കു വെല്ലുവിളിയുയര്‍ത്തുന്നത്‌. വെല്ലുവിളിയുയര്‍ത്തുന്ന പ്രമുഖ സംഘടന ഇത്തവണ ആരേയും ഉപേക്ഷിക്കാനോ അത്രയ്‌ക്കങ്ങ്‌ അടുക്കാനോ ഇല്ല.

മുസ്ലിമിലെ പ്രബല വിഭാഗങ്ങളാണ്‌ ഇ.കെ., എ.പി. വിഭാഗം സുന്നികള്‍. ഇ.കെ. വിഭാഗത്തിനു പണ്ഡിതസഭയ്‌ക്കു പുറമേ യുവജനവിഭാഗം, വിദ്യാര്‍ഥി വിഭാഗം, മഹല്ല്‌ കമ്മിറ്റി എന്നിവയുണ്ട്‌. എ.പി. വിഭാഗത്തിനും ഇതേ രീതിയില്‍ പോഷകസംഘടനകളുണ്ട്‌. പണ്ഡിതസഭ പറയുന്നതിനനുസരിച്ചായിരിക്കും ഇരു വിഭാഗത്തിന്റെയും വോട്ടുകള്‍. ഇ.കെ. വിഭാഗം വോട്ടുകള്‍ പതിവായി എത്തുന്നതു മുസ്ലിംലീഗിന്റെയും യു.ഡി.എഫിന്റെയും പെട്ടിയിലാണ്‌. എ.പി. വിഭാഗം വോട്ടുകള്‍ പലതവണയായി എല്‍.ഡി.എഫിനും കിട്ടി. അതോടെയാണ്‌ 'അരിവാള്‍ സുന്നികള്‍' എന്ന വിളിപ്പേര്‌ മറുഭാഗം അവര്‍ക്കു ചാര്‍ത്തിക്കൊടുത്തത്‌.

ഇത്തവണ എ.പി. വിഭാഗം പതിവ്‌ ആവര്‍ത്തിക്കാനില്ല. പെട്ടെന്നുള്ള എടുത്തുചാട്ടത്തിലൂടെ ഒരു മുന്നണിക്കു വോട്ടു ചെയ്യണമെന്നു അണികളോട്‌ ആവശ്യപ്പെടില്ല. ആര്‍ക്കൊപ്പം നില്‍ക്കണമെന്നും അണികളോട്‌ ആജ്‌ഞാപിക്കില്ല. കഴിഞ്ഞ ലോക്‌സഭാ, പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുകളില്‍ എ.പി. വിഭാഗം ഇരുമുന്നണികള്‍ക്കും വോട്ടുനല്‍കിയിരുന്നു. ഈ പാത പിന്തുടരാനാണു തീരുമാനം. വിദ്യാഭ്യാസ മേഖലയില്‍ മുസ്ലിംവിഭാഗം പിന്നാക്കാവസ്‌ഥയിലാണെന്നതിനാല്‍ ഇരു മുന്നണിയില്‍ നിന്നും എതിര്‍പ്പുണ്ടാകാതിരിക്കാന്‍ ആരുമായും അതിരുകവിഞ്ഞ ബന്ധം വേണ്ടെന്നാണ്‌ എ.പി. വിഭാഗത്തിന്റെ തീരുമാനം.

മുജാഹിദ്‌ ഔദ്യോഗിക വിഭാഗമായ എ.പി. വിഭാഗം മുസ്ലിംലീഗിനെയും യു.ഡി.എഫിനെയുമാണു പിന്തുണയ്‌ക്കാറുള്ളത്‌. മടവൂര്‍ വിഭാഗം സ്‌ഥിരം വിമര്‍ശകരാണെങ്കിലും അവസാന ഘട്ടത്തോടടുക്കുന്നതോടെ യു.ഡി.എഫിനെ പിന്തുണയ്‌ക്കുകയാണു പതിവ്‌. മുജാഹിദിലെ ഇരുവിഭാഗത്തിനും പണ്ഡിതസഭയ്‌ക്കു പുറമേ, യുവജന, വിദ്യാര്‍ഥി വിഭാഗവും ഉണ്ട്‌.

രാഷ്‌ട്രീയത്തിലേക്കിറങ്ങിയ ജമാഅത്തെ ഇസ്ലാമിയുടെ നിലപാടുകളാണ്‌ ഇനി അറിയാനുള്ളത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനൊപ്പം നിന്ന ജമാഅത്തിനെ ഒപ്പംകൂട്ടാന്‍ ഇരുമുന്നണികളും തയാറാകുന്നില്ല. ജമാഅത്ത്‌ രാഷ്‌ട്രീയപ്രവേശനത്തിനു തയാറായി ഇക്കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ഫലം ചെയ്‌തിരുന്നില്ല. എസ്‌.ഡി.പി.ഐ. ഉണ്ടാക്കിയ നേട്ടംപോലും ജമാഅത്തിനു ലഭിച്ചില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 1751 വാര്‍ഡുകളിലാണു ജമാഅത്ത്‌ മല്‍സരിച്ചത്‌. വിജയിച്ചതാകട്ടെ ഏഴിടത്തും. ജില്ലാ പഞ്ചായത്തിലേക്ക്‌ 46 സീറ്റിലും ബ്ലോക്ക്‌ പഞ്ചായത്തിലേക്ക്‌ 114 സീറ്റിലേക്കും കോര്‍പറേഷനുകളിലെ 47 ഡിവിഷനുകളിലേക്കും നഗരസഭകളിലെ 217 വാര്‍ഡുകളിലേക്കും മത്സരിച്ചെങ്കിലും ഒരിടത്തും വിജയിക്കാനുമായില്ല. ഒറ്റയ്‌ക്കു മത്സരിക്കുന്നത്‌ ഗുണകരമാവില്ലെന്ന തിരിച്ചറിവിലാണ്‌ അവര്‍. ഇടതുപക്ഷവും വലതുപക്ഷവും തങ്ങളെ ഒരുപോലെ എതിര്‍ക്കുന്നതിനാല്‍ ഇത്തവണ ആര്‍ക്കു വോട്ട്‌ ചെയ്യണമെന്ന്‌ ജമാഅത്തെ ഇസ്ലാമി തീരുമാനിച്ചിട്ടില്ല.

ഡോ. ഫസല്‍ ഗഫൂര്‍ നേതൃത്വം നല്‍കുന്ന എം.ഇ.എസിന്റെ വോട്ടുകള്‍ ഏതു മുന്നണിയുടെ പെട്ടിയില്‍ വീഴുമെന്നതും നിര്‍ണായകമാകും. മറ്റു മതസംഘടനകളില്‍ നിന്നു വിഭിന്നമായാണ്‌ എം.ഇ.എസിന്റെ പ്രവര്‍ത്തനം എന്നതിനാല്‍ വോട്ടുകള്‍ ഇരുഭാഗത്തേക്കുമായി വീഴാനാണു സാധ്യത. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും വിവിധ മുസ്ലിം മതസംഘടനകളുണ്ടെങ്കിലും പ്രബലരല്ലാത്തതിനാല്‍ അവയ്‌ക്കു രാഷ്‌ട്രീയ പാര്‍ട്ടികളോടു വിലപേശി വോട്ടുരാഷ്‌ട്രീയം കളിക്കാനാവില്ല. മതസംഘടനയല്ലെങ്കിലും എസ്‌.ഡി.പി.ഐ. വോട്ടും മുസ്ലിംരാഷ്‌ട്രീയത്തില്‍ നിര്‍ണായകമാകും. മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍ ജില്ലകളില്‍ എസ്‌.ഡി.പി.ഐ. സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ ഇരുമുന്നണികള്‍ക്കും ലഭിക്കുന്ന മുസ്ലിം വോട്ടുകളില്‍ കുറവുണ്ടാകും.

ഇത്തവണ മത്സരിക്കാത്ത മണ്ഡലങ്ങളില്‍ പി.ഡി.പി. ആര്‍ക്കു വോട്ടുചെയ്യുമെന്നതും നിര്‍ണായകമാണ്‌. കേരളത്തിലെ മുസ്ലിംകളില്‍ 68.5 ശതമാനം താമസിക്കുന്ന മലപ്പുറത്തെ വോട്ടുകള്‍ ഇത്തവണ ഏതു മുന്നണിക്കു ലഭിക്കുമെന്നതാണു ശ്രദ്ധേയം. കോഴിക്കോട്‌, പാലക്കാട്‌ എന്നിവയാണ്‌ മുസ്ലിം വോട്ടുകള്‍ കൂടുതലുള്ള മറ്റു ജില്ലകള്‍.

* ശിഹാബുദ്ദീന്‍ കൊടശേരി

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More