Tuesday, November 1, 2011

ജനപ്രതിനിധികള്‍ ജനങ്ങളെ പരിഹസിക്കുന്നു -വെല്‍ഫെയര്‍ പാര്‍ട്ടി


തിരുവനന്തപുരം: നാടിനെ നയിക്കാന്‍ ലഭിച്ച അവസരം ദുരുപയോഗം ചെയ്ത് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ജനങ്ങളെ പരിഹസിക്കുന്ന കാഴ്ചയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. നാടിന് മാതൃകയാകേണ്ടവരുടെ വാക്കുകളും വെല്ലുവിളികളും അറപ്പുളവാക്കുന്നതായി മാറിയിരിക്കുകയാണ്.
ഇത് ജനാധിപത്യത്തെയും പൊതുപ്രവര്‍ത്തന മേഖലയെയും ദുര്‍ബലപ്പെടുത്തും.
രാഷ്ട്രീയ രംഗത്തെ അധഃപതനത്തിന് അറുതി വരുത്താന്‍ ധാര്‍മികതയും ഉത്തരവാദിത്തബോധവും ഇഴുകിച്ചേര്‍ന്ന രാഷ്ട്രീയ മുന്നേറ്റത്തെ ശക്തിപ്പെടുത്താന്‍ പൊതുസമൂഹം മുന്നോട്ടുവരണമെന്നും അംബുജാക്ഷന്‍ ആവശ്യപ്പെട്ടു.

ഇടത്, ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളുമായി സഹകരിക്കണം -ആരിഫലി

MADHYAMAM 1.11.11
കൊല്ലം: മാറിയ ലോകസാഹചര്യങ്ങളിലെ പാഠം ഉള്‍ക്കൊണ്ട് ഇസ്ലാമിക പ്രസ്ഥാനങ്ങളുമായി സഹകരിക്കാന്‍ ഇടത്, ജനാധിപത്യ പ്രസ്ഥാനങ്ങള്‍ തയാറാകണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി. അറബ് വിപ്ളവത്തില്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവിടങ്ങളിലെ ഇടതുകക്ഷികള്‍ സന്നദ്ധമായി. ഈ മാതൃക ഇന്ത്യയിലും കേരളത്തിലും പ്രസക്തമാണെന്നും അതിന് അവര്‍ സന്നദ്ധരാവുമെന്നാണ് ജമാഅത്തെ ഇസ്ലാമി  പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
ഇടതുപാര്‍ട്ടികളുടെ സമ്മേളനങ്ങളില്‍ ലോകസാഹചര്യങ്ങളില്‍ വന്ന മാറ്റം വിലയിരുത്തുകയും അതിനനുസരിച്ച് നയസമീപനങ്ങളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയും വേണം. ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ഭയപ്പെടേണ്ട ഒന്നാണെന്ന ചിന്താഗതിയാണ് സാമ്രാജ്യത്വശക്തികള്‍ പ്രചരിപ്പിച്ചിരുന്നത്. ബുദ്ധിജീവികളും ജനാധിപത്യപ്രസ്ഥാനങ്ങളും അതിനെ അനുകൂലിക്കുന്ന നയമാണ് പിന്തുടര്‍ന്നതും. ഇസ്ലാം ജനാധിപത്യത്തിന് എതിരാണെന്ന പ്രചാരണവും നടത്തി. എന്നാല്‍ സാമ്രാജ്യത്വ പിന്തുണയോടെ ഭരിച്ചിരുന്ന അറബ് നാടുകളിലെ ഏകാധിപത്യഭരണകൂടങ്ങള്‍ തകര്‍ന്നതിന്ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ നിര്‍ണായക ശക്തികളായി മാറുകയാണുണ്ടായത്. ഫലസ്തീനിലും തുണീഷ്യയിലും ഇതാണ് സംഭവിച്ചത്. ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ മുന്നില്‍വന്ന ഇടങ്ങളിലെല്ലാം ജനാധിപത്യവും മതസൗഹാര്‍ദവും പുലരുന്നതായിട്ടാണ് കാണുന്നതും.
എല്ലാ വിഭാഗം ജനങ്ങളുമായും സഹകരിച്ച് മാത്രമേ, മാറ്റങ്ങള്‍ക്ക് വേണ്ടി ശ്രമിക്കാനും അതുണ്ടാക്കാനും കഴിയൂ എന്ന സന്ദേശവും അറബ് വസന്തം നല്‍കുന്നുണ്ട്. അറബ് വസന്തത്തിന്‍െറ പുതിയ പ്രവണതകള്‍, പരിചയപ്പെടുത്താനും അതിന്‍െറ സന്ദേശം ജനകീയവത്കരിക്കാനും പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കും. മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

MATHRUBHUMI
അറബിനാട്ടിലെ ജനാധിപത്യസ്ഥാപന ശ്രമങ്ങളെ പിന്തുണയ്ക്കും- ജമാഅത്തെ ഇസ്‌ലാമി
Posted on: 01 Nov 2011


കൊല്ലം:അറബ് നാടുകളില്‍ ജനാധിപത്യം സ്ഥാപിക്കാന്‍ നടക്കുന്ന ശ്രമങ്ങളെ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് പിന്തുണയ്ക്കുമെന്ന് അമീര്‍ ടി.ആരിഫലി പറഞ്ഞു.

അറബ്‌നാടുകളിലെ സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ ജനങ്ങളെ അടിച്ചമര്‍ത്തിയാണ് നിലനില്‍ക്കുന്നത്. ഇവിടങ്ങളില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇസ്‌ലാമികപ്രസ്ഥാനങ്ങള്‍ വിജയിക്കുമെന്ന് ഉറപ്പാണ്. പാലസ്തീനിലെ തിരഞ്ഞെടുപ്പ് മുമ്പ് ഇത് തെളിയിച്ചിട്ടുണ്ട്. ഇപ്പോള്‍ അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും പിന്തുണയോടെയാണ് അറേബ്യന്‍ നാടുകളില്‍ സ്വേച്ഛാധിപതികള്‍ ഭരിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിലേക്കുള്ള പാതയില്‍ അറബിരാഷ്ട്രങ്ങളെ നയിക്കാനുതകുന്ന സംരംഭങ്ങള്‍ക്ക് ഇന്ത്യയിലെ ഇടതുകക്ഷികള്‍ പിന്തുണ നല്‍കണമെന്നും ആരിഫലി ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ടി.എം.ശരിഫ്, വൈ.നാസര്‍, എ.അബ്ദുല്ല മൗലവി തുടങ്ങിയവരും പങ്കെടുത്തു.


MANDALAM
സി.പി.എമ്മുമായി കൈകോര്‍ക്കാന്‍ ജമാഅത്തെ ഇസ്ലാമി പുതിയ തന്ത്രങ്ങള്‍ മെനയുന്നു

Text Size:   

കൊല്ലം: ഇടതുപക്ഷ പാര്‍ട്ടികളുമായി അടുക്കാന്‍ ജമാഅത്തെ ഇസ്ലാമി പുതിയ തന്ത്രം മെനയുന്നു. ടുണീഷ്യ, ഈജിപ്‌ത്, ലിബിയ തുടങ്ങിയ രാജ്യങ്ങള്‍ സാക്ഷ്യം വഹിച്ച അറബ്‌ വസന്തത്തിന്റെ സന്ദേശത്തെ ജനകീയവത്‌ക്കരിക്കാനുള്ള പ്രചരണ പരിപാടികളിലൂടെ സി.പി.എം, സി.പി.ഐ അടക്കമുള്ള ഇടതു, മതേതര പാര്‍ട്ടികളുമായി അടുപ്പം സ്‌ഥാപിക്കാനാണ്‌ ജമാഅത്തെ ഇസ്ലാമി ലക്ഷ്യമിടുന്നത്‌.

അറബ്‌വസന്തം നടന്ന രാജ്യങ്ങളിലെല്ലാം അതിനു മുന്നിട്ടു നിന്നത്‌ മുസ്ലീംമേധാവിത്വ സംഘടനകളായിരുന്നുവെന്നും ആ രാജ്യങ്ങളിലെ ഇതര മതേതര വിശ്വാസികളുടെയും പ്രസ്‌ഥാനങ്ങളുടെയും പിന്തുണയോടെയാണ്‌ ഇസ്ലാമിക സംഘടനകള്‍ ഏകാധിപതികളെ പുറത്താക്കി ജനാധിപത്യഭരണ സംവിധാനത്തിന്‌ രൂപം നല്‍കിയതെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി കൊല്ലത്ത്‌ പറഞ്ഞു. മുസ്ലീം സംഘടനകളെ ഭീകരതയുടെയും ജനാധിപത്യവിരുദ്ധതയുടെയും പ്രതീകങ്ങളായി ചിത്രീകരിച്ചിരുന്ന വിശ്വാസപ്രമാണങ്ങള്‍ ഇതോടെ തെറ്റാണെന്ന്‌ തെളിയിക്കപ്പെട്ടിരിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പുരോഗമന ബുദ്ധിജീവികളും എഴുത്തുകാരും ഇതേ ധാരണയില്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. യാഥാര്‍ഥ്യം തിരിച്ചറിയാനോ ഉള്‍ക്കൊള്ളാനോ ഇടതുപക്ഷ സംഘടനകള്‍ക്കു പോലും സാധ്യമായില്ലെന്ന്‌ ആരിഫലി ചൂണ്ടിക്കാട്ടി. അറബ്‌ വിപ്ലവത്തില്‍ ഇസ്ലാമിക പ്രസ്‌ഥാനങ്ങളോടൊപ്പം നിന്നു പ്രവര്‍ത്തിക്കാന്‍ ആ രാജ്യങ്ങളിലെ ഇടതു പ്രസ്‌ഥാനങ്ങള്‍ പോലും തയ്യാറായി. ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്‌ഥാനങ്ങള്‍ ഇതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്നും ആരിഫലി ആവശ്യപ്പെട്ടു.

ചില പ്രമുഖ ഇടതുകക്ഷികളുടെ പാര്‍ട്ടികോണ്‍ഗ്രസുകള്‍ അടുത്തു നടക്കാനിരിക്കെ അറബ്‌ വസന്തത്തിന്റെ പാഠം ഉള്‍ക്കൊണ്ട്‌ നയസമീപനങ്ങളില്‍ മാറ്റം വരുത്താന്‍ പാര്‍ട്ടി കോണ്‍ഗ്രസുകള്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാര്‍വദേശീയ രാഷ്‌ട്രീയത്തിലും സാംസ്‌കാരിക രംഗത്തും പ്രത്യക്ഷപ്പെടുന്ന പുതിയ പ്രവണതകളെ ജനങ്ങള്‍ക്ക്‌ പരിചയപ്പെടുത്താനും അറബ്‌ വസന്തത്തിന്റെ സന്ദേശത്തെ ജനകീയവത്‌കരിക്കാനുമുള്ള പരിപാടികള്‍ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി പുസ്‌തകങ്ങള്‍, ലഘുലേഖകള്‍, നോട്ടീസുകള്‍ എന്നിവ പുറത്തിറക്കുകയും പ്രചരണ പരിപാടകള്‍ സംഘടിപ്പിക്കുകയും ചെയ്യും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സി.പി.എം തേടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനായിരുന്നു ഇതിന്‌ മുന്‍കൈയെടുത്തത്‌. എന്നാല്‍ ഇത്‌ സംബന്ധിച്ച്‌ ജമാഅത്ത്‌ ഇസ്ലാമിയോ സി.പി.എമ്മോ പരസ്യമായ പ്രതികരിച്ചിരുന്നില്ല. അതേസമയം തെരഞ്ഞെടുപ്പിന്‌ ഏതാനുംമാസം മുമ്പ്‌ കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ പിണറായി നടത്തിയ പ്രസംഗത്തില്‍ ജമാഅത്ത്‌ ഇസ്ലാമിക്ക്‌ കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന സ്വാധീനത്തെ പറ്റി വിമര്‍ശനാത്മകമായി പരാമര്‍ശിച്ചിരുന്നു. ഐ.എന്‍.എല്ലില്‍ പിളര്‍പ്പുണ്ടാകുകയും സി.പി.എമ്മിനോട്‌ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന അബ്‌ദുല്ലക്കുട്ടിയെപ്പോലെയുള്ള മുസ്ലിംനേതാക്കള്‍ പാര്‍ട്ടി വിടുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ടല്ലെങ്കിലും ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തേടുന്നതിനെപ്പറ്റി സി.പി.എമ്മിലെ ഔദ്യോഗിക വിഭാഗം ചിന്തിച്ചത്‌.

എന്നാല്‍ വര്‍ഗീയകക്ഷികളുമായി ബന്ധം വേണ്ടെന്ന പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകളില്‍ നിന്ന്‌ പരസ്യമായി വ്യതിചലിക്കാനും സി.പി.എമ്മിനായില്ല. ഈ സാഹചര്യത്തിലാണ്‌ മുസ്ലീംസംഘടനകള്‍ മതേതരവിരുദ്ധരല്ലെന്നും ആഗോളതലത്തില്‍ ഇടതു-മതേതര സംഘടനകള്‍ മുസ്ലീം പ്രസ്‌ഥാനങ്ങളുമായി കൈകോര്‍ക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രചരണ പരിപാടികള്‍ക്ക്‌ ജമാഅത്തെ ഇസ്ലാമി രംഗത്തെത്തുന്നത്‌.



Saturday, October 22, 2011

വെല്‍ഫയര്‍ പാര്‍ട്ടി കേരള ഘടകം ഭാരവാഹികളെ പ്രഖ്യാപിച്ചു


Posted on 20-10-11, 10:04 am
കോഴിക്കോട്: വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കേരള ഘടകം ഭാരവാഹികളെ പ്രഖ്യാപിച്ചു. ടാഗോര്‍ ഹാളില്‍ ചേര്‍ന്ന സംസ്ഥാന പ്രഖ്യാപന കണ്‍വെന്‍ഷനില്‍ ദേശീയ ജനറല്‍ സെക്രട്ടറി ജനറല്‍ ഡോ. എസ്.ക്യു.ആര്‍. ഇല്യാസാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.പ്രസിഡന്‍റായി ഡോ. കൂട്ടില്‍ മുഹമ്മദലിയെയും ജനറല്‍ സെക്രട്ടറിമാരായി കെ. അംബുജാക്ഷന്‍, പി.എ. അബ്ദുല്‍ ഹക്കീം എന്നിവരെയും തെരഞ്ഞെടുത്തു. പ്രഫ. പി. ഇസ്മായിലാണ് ട്രഷറര്‍. കരിപ്പുഴ സുരേന്ദ്രന്‍, പ്രേമ പിഷാരടി, സി. അഹമ്മദ്കുഞ്ഞി, അബ്ദുല്‍ ഹമീദ് വാണിയമ്പലം എന്നിവര്‍ വൈസ് പ്രസിഡന്‍റുമാരും ഇ.എ. ജോസഫ്, കെ.എ. ഷഫീഖ്, ശ്രീജ നെയ്യാറ്റിന്‍കര എന്നിവര്‍ സെക്രട്ടറിമാരുമാണ്.

സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായി ജോണ്‍സണ്‍ നെല്ലിക്കുന്ന്, മിനു മുംതാസ്, റംല മമ്പാട്, ശശി പന്തളം, സി. ദാവൂദ്, ചേറ്റൂര്‍ രാധാകൃഷ്ണന്‍, പി.സി. ഭാസ്കരന്‍, പി.ഐ നൗഷാദ്, പി.വി. റഹ്മാബി, ബിനു വയനാട്, ഇ.സി ആയിഷ, ജ്യോതിവാസ് പറവൂര്‍, പി.കെ. സാദിഖ്, ടി മുഹമ്മദ് വേളം, റസാഖ് പാലേരി എന്നിവരെയും തെരഞ്ഞെടുത്തു. ദേശീയ വൈസ് പ്രസിഡന്‍റ് ഫാ. അബ്രഹാം ജോസഫ്, ദേശീയ ജനറല്‍ സെക്രട്ടറി പി.സി. ഹംസ, ദേശീയ ട്രഷറര്‍ ഡോ. അബ്ദുസ്സലാം എന്നിവരും സംസഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായിരിക്കും.

ഡോ. കൂട്ടില്‍ മുഹമ്മദലി മലപ്പുറം ജില്ലയിലെ കൂട്ടില്‍ സ്വദേശിയും കോഴിക്കോട് ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലുമാണ്. കെ. അംബുജാക്ഷന്‍ പത്തനംതിട്ട പന്തളം സ്വദേശിയും ദലിത് പാന്തേഴ്സ് സംസ്ഥാന പ്രസിഡന്‍റുമാണ്. പി.എ. അബ്ദുല്‍ ഹക്കീം കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയാണ്.

വെൽഫെയർ പാർട്ടി- in Demo Crazy

ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം: കെ.പി.എ. മജീദ്

http://www.mechandrikaonline.com/viewnews.asp?mcat=keralanews&mitem=KR2011141022145
ജമാഅത്തെ ഇസ്ലാമി രൂപവല്‍ക്കരിച്ച രാഷ്ട്രീയ പാര്‍ട്ടി ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. മലപ്പുറം പ്രസ്ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനക്ക് വിരുദ്ധമായ ആശയം ഉയര്‍ത്തിപ്പിടിക്കുന്ന ജമാഅത്തെ ഇസ്ലാമി ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വും സോഷ്യലിസവും അംഗീകരിച്ചുകൊണ്ടാണോ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കണം. അംഗീകരിക്കുന്നുണ്ടെങ്കില്‍ ആദര്‍ശപരമായ വ്യതിയാനം വിശദീകരിക്കണം. "ദൈവത്തിന്റെ ഭൂമിയില്‍ ദൈവത്തിന്റെ ഭരണം' എന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ ആശയം. രാഷ്ട്രീയ പാര്‍ട്ടി രൂപവല്‍ക്കരിച്ചത് ഏതു നയത്തിന്റെ ഭാഗമാണെന്നും ഏതു ലക്ഷ്യത്തിനുവേണ്ടിയാണെന്നും ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കേണ്ടതുണ്ട്. ജമാഅത്തിന്റെ രാഷ്ട്രീയ പ്രവേശം മുസ്ലിംലീഗ് ഗൗനിക്കുന്നില്ലെന്നും ലീഗ് ജനറല്‍ സെക്രട്ടറി പറഞ്ഞു. മുസ്ലിംലീഗിന് ലഭിക്കുന്ന പുതിയ മന്ത്രിസ്ഥാനം സംബന്ധിച്ച് യു.ഡി.എഫില്‍ ധാരണയായിട്ടുണ്ട്. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. വിവിധ ബോര്‍ഡ്, കോര്‍പ്പറേഷനുകള്‍ വീതംവെക്കുന്നതു സംബന്ധിച്ച് യു.ഡി.എഫിലെ പ്രധാന കക്ഷികള്‍ തമ്മില്‍ ധാരണയായിട്ടുണ്ട്. മറ്റുപ്രശ്നങ്ങള്‍ ഒരാഴ്ചക്കകം പരിഹരിക്കും.
സമസ്തയും മുസ്ലിംലീഗും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന് വരുത്താനുള്ള ചിലരുടെ ശ്രമങ്ങള്‍ വിലപ്പോവില്ല. ഭരണവുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാവുന്നത് സ്വാഭാവികമാണ്. ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ എടുക്കുന്ന സമീപനങ്ങളാണ് പ്രധാനം. കോഴിക്കോട് വെടിവെപ്പുമായി ബന്ധപ്പെട്ട് രണ്ട് അന്വേണ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ള തെറ്റുകാരനാണെന്നുകണ്ടാല്‍ നടപടി എടുക്കണമെന്നാണ് മുസ്ലിംലീഗിന്റെ നിലപാട്. ഉദ്യോഗസ്ഥരോട് കടപ്പാടുണ്ടാക്കി അവരെ സംരക്ഷിക്കേണ്ട കാര്യം ലീഗിനില്ല. കാസര്‍കോട് വെടിവെപ്പില്‍ ഒരാള്‍ മരിച്ചിട്ടും ഉദ്യോഗസ്ഥനെ മാറ്റാന്‍ ഇടതുസര്‍ക്കാര്‍ തയാറായിരുന്നില്ല. വര്‍ഗീയ കലാപത്തിനിടെയാണ് വെടിവെപ്പെങ്കില്‍ മരിച്ചയാള്‍ കേസില്‍ പ്രതിയാവേണ്ടതായിരുന്നു. മരിച്ചയാള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടി വിധിച്ചത് ഈ സാഹചര്യത്തിലാണ്. മുസ്ലിംലീഗ് ചെയ്യുന്നതൊക്കെ വിവാദമാക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണ്. അത്തരം വിവാദങ്ങളെയൊക്കെ പാര്‍ട്ടി സ്വാഗതം ചെയ്തിട്ടേയുള്ളൂ.

മൂല്യാധിഷ്ഠിത രാഷ്ട്രീയ മുദ്രാവാക്യമുയര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തിലും


മൂല്യാധിഷ്ഠിത രാഷ്ട്രീയ മുദ്രാവാക്യമുയര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തിലും
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് കൂട്ടില്‍ മുഹമ്മദലിക്ക് ഫാ. എബ്രഹാം ജോസഫ് പതാക കൈമാറിയപ്പോള്‍.
കോഴിക്കോട്: അഴിമതിയും വിവേചനങ്ങളും ക്രിമിനല്‍വത്കരണവും തിളക്കംകുറച്ച ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തില്‍ മൂല്യങ്ങളുടെ വീണ്ടെടുപ്പ് ഉദ്ഘോഷിച്ച്  പിറവിയെടുത്ത വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കേരളത്തിലും പ്രവര്‍ത്തനം തുടങ്ങി. പാര്‍ട്ടിയുടെ സംസ്ഥാന പ്രഖ്യാപന കണ്‍വെന്‍ഷന്‍ ബുധനാഴ്ച പ്രൗഢ ഗംഭീരമായ വേദിയും സദസ്സും സാക്ഷിയാക്കി കോഴിക്കോട് ടാഗോര്‍ സെന്‍റിനറി ഹാളില്‍ നടന്നു. രാജ്യം ഉയര്‍ത്തിപ്പിടിച്ച മഹിത മൂല്യങ്ങളെ ജനപക്ഷ രാഷ്ട്രീയത്തിലൂടെ പുനരാവിഷ്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വം കൊടുക്കുമെന്ന് പുതിയ സംസ്ഥാന  ഭാരവാഹികളെ  പ്രഖ്യാപിച്ചുകൊണ്ട് പാര്‍ട്ടി  ദേശീയ ജനറല്‍ സെക്രട്ടറി  എസ്.ക്യു.ആര്‍ ഇല്യാസ് പറഞ്ഞു. അഴിമതിക്കാര്‍ക്കും വര്‍ഗീയവാദികള്‍ക്കും ക്രിമിനലുകള്‍ക്കും പാര്‍ട്ടിയില്‍ സ്ഥാനമുണ്ടായിരിക്കില്ളെന്ന് അദ്ദേഹം പറഞ്ഞു. മതത്തിന്‍െറയും ജാതിയുടെയും പേരില്‍ ജനങ്ങളെ വിഭജിക്കാനും വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കാനും വെല്‍ഫെയര്‍ പാര്‍ട്ടിയില്ല. രാജ്യത്തെ ചില വിഭാഗങ്ങളെ മാത്രമേ ദേശീയ പാര്‍ട്ടികള്‍ പോലും പ്രതിനിധീകരിക്കുന്നുള്ളൂ. എന്നാല്‍, എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നതാണ് വെല്‍ഫെയര്‍ പാര്‍ട്ടി. എല്ലാവര്‍ക്കും ഭക്ഷണവും പാര്‍പ്പിടവും വിദ്യാഭ്യാസവും സുരക്ഷയും ഉറപ്പുനല്‍കുന്ന ക്ഷേമരാഷ്ട്രമാണ് ലക്ഷ്യം. വെല്‍ഫെയര്‍ പാര്‍ട്ടി അംഗങ്ങളുടെയും നേതാക്കളുടെയും  സ്വത്ത് ആര്‍ക്കും ഏതുസമയവും പരിശോധിക്കാമെന്ന് എസ്.ക്യു.ആര്‍.ഇല്യാസ് പറഞ്ഞു.
ചൂഷണമുക്തവും എല്ലാവര്‍ക്കും തുല്യതയും സ്വാതന്ത്ര്യവും നല്‍കുന്നതുമായ പുതിയ ഇന്ത്യയെ നിര്‍മിക്കാനാണ് വെല്‍ഫെയര്‍ പാര്‍ട്ടി രൂപവത്കരിച്ചതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ദേശീയ വൈസ് പ്രസിഡന്‍റ് ഡോ. സഫറുല്‍ ഇസ്ലാം ഖാന്‍ പറഞ്ഞു. സര്‍ക്കാരിന് മറെറാരു കണക്കുണ്ടെങ്കിലും രാജ്യത്തെ 90 ശതമാനവും ദാരിദ്യത്തിലാണ്.ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ഏപ്രിലില്‍ ദല്‍ഹിയില്‍ വെല്‍ഫയര്‍ പാര്‍ട്ടി രൂപംകൊണ്ടത്. പാര്‍ട്ടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് നേടാവുന്നതോ അടുത്ത തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ട് ഉണ്ടാക്കിയതോ അല്ല. 20 ഓ 30 ഓ വര്‍ഷം കൊണ്ട് നേടാവുന്ന ദീര്‍ഘലക്ഷ്യങ്ങളാണിത്.അത് രാജ്യത്തിന്‍െറ രാഷ്ട്രീയം തന്നെ മാറ്റിമറിക്കുമെന്ന് വന്‍ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ അദ്ദേഹം പറഞ്ഞു. പുതിയ രാഷ്ട്രീയ സംസ്കാരം കേരളത്തിന് സംഭാവനചെയ്യാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്ന് സംസ്ഥാന പ്രസിഡന്‍റായി സ്ഥാനമേറ്റ ഡോ.കൂട്ടില്‍ മുഹമ്മദലി വ്യക്തമാക്കി. ഏതെങ്കിലും പാര്‍ട്ടിക്കോ മുന്നണിക്കോ എതിരായുള്ളതല്ല ഈ പാര്‍ട്ടി. അവരെ തിരുത്താനും അവരെക്കൂടി സഹകരിപ്പിച്ച് മുന്നോട്ടുപോകാനുമാണ് ലക്ഷ്യമിടുന്നത്.എന്നാല്‍ ഇതിനായി മൂല്യങ്ങളില്‍ ഒരുവിട്ടുവീഴ്ചയയും ചെയ്യില്ല. മുന്‍ധാരണ വെച്ച് വെല്‍ഫയര്‍ പാര്‍ട്ടിയെ വിലയിരുത്തരുതെന്ന് അദ്ദേഹം മറ്റു രാഷ്ട്രീയ കക്ഷികളോട് അഭ്യര്‍ഥിച്ചു.അവസാനത്തെ വ്യക്തിക്കും ഗുണം ലഭക്കുന്നതായിരിക്കണം എല്ലാ വികസനവുമെന്ന് കൂട്ടില്‍ മുഹമ്മദലി പറഞ്ഞു. പുതിയ ഭാരവാഹികള്‍ക്ക് ദേശീയ വൈസ് പ്രസിഡന്‍റ് ഫാ. അബ്രഹാം ജോസഫ് പാര്‍ട്ടി പതാക കൈമാറി.ഇന്ത്യന്‍ ദേശീയതയില്‍ ചരിത്രം രൂപംകൊടുത്ത സ്നേഹ സമൂഹമാണ് വെല്‍ഫയര്‍ പാര്‍ട്ടിയെന്ന് ഫാ. അബ്രഹാം ജോസഫ് പറഞ്ഞു. ജനാധിപത്യ ബദലാണ് പുതിയ പാര്‍ട്ടിയിലൂടെ നിര്‍വഹിക്കാന്‍ പോകുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.അംബുജാക്ഷന്‍ പറഞ്ഞു.കേരളത്തില്‍  ഒരുവര്‍ഷം കൊണ്ട് ഒരുലക്ഷം അംഗങ്ങളെ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ചേര്‍ക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി  പി.എ.അബ്ദുല്‍ഹക്കീം പറഞ്ഞു.ദേശീയ വൈസ് പ്രസിഡന്‍റ് ലളിതാ നായിക്, ജനറല്‍ സെക്രട്ടറി പി.സി.ഹംസ, സെക്രട്ടറി സുബ്രഹ്മണി, ട്രഷറര്‍ അബ്ദുസ്സലാം വാണിയമ്പലം,വനിതാ കണ്‍വീനര്‍ സീമാ മുഹ്സിന്‍, തമിഴ്നാട് ഘടകം പ്രസിഡന്‍റ് എസ്.എന്‍.സിക്കന്തര്‍, സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ കരിപ്പുഴ സുരേന്ദ്രന്‍,പ്രേമ പിഷാരടി, സി.അഹമ്മദ്കുഞ്ഞി, അബ്ദുല്‍ ഹമീദ് വാണിയമ്പലം, സെക്രട്ടറി ഇ.എ.ജോസഫ്, ട്രഷറര്‍ പ്രഫ.പി.ഇസ്മായില്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി കെ.എ.ഷഫീഖ് സ്വാഗതവും അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു. നേരത്തെ കര്‍ണാടക മുന്‍ മന്ത്രികൂടിയായ ലളിതാ നായിക് പതാക ഉയര്‍ത്തി.

Wednesday, June 8, 2011

തിരഞ്ഞെടുപ്പിലെ മുസ്‌ലിം മനസ്സ്‌ - എന്‍.പി. ആഷ്‌ലി





മുസ്‌ലിം വോട്ടുകളുടെ ഏകീകരണത്തിനടിസ്ഥാനം ഇതരമതവിദ്വേഷമോ ഭീതിയോ അല്ല. സ്വസമുദായത്തിലെ ചില പ്രവണതകളോടുള്ള എതിര്‍പ്പാണെന്ന് വ്യക്തമാണ്. 'ബ്രെയ്ക്കിങ് ന്യൂസു'കളോട് വേങ്ങരയിലെ ജനങ്ങള്‍ നിസ്സംഗരായെങ്കില്‍ അവരെ അധാര്‍മികരെന്ന് മുദ്രകുത്തുന്നത് നീതിയാകില്ല

കേരളത്തില്‍ നായര്‍ നായര്‍ക്കും ക്രിസ്ത്യാനി ക്രിസ്ത്യാനിക്കും ഈഴവന്‍ ഈഴവനും മുസ്‌ലിം മുസ്‌ലിമിനും മാത്രം വോട്ടുചെയ്യുന്നത് അത്ര അസ്വാഭാവികമല്ലെങ്കിലും ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് നേടിയ വന്‍വിജയം കേരളത്തിലും പുറത്തുമുള്ള രാഷ്ട്രീയനിരീക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. 

തിരഞ്ഞെടുപ്പുഫലം മതവിഭാഗങ്ങള്‍ക്കിടയില്‍ ഭീതിയും അകലവും സൃഷ്ടിച്ച് സാമുദായികാന്തരീക്ഷം കലുഷമാക്കുമോ എന്ന ആശങ്കയും കാര്യമായുണ്ട്. എന്നാല്‍ ഇക്കുറിനടന്ന മുസ്‌ലിംവോട്ടിന്റെ ഏകീകരണത്തിന് ഒരു സൈദ്ധാന്തിക പശ്ചാത്തലമുണ്ട്.

ഏറ്റവും ശക്തനായ നേതാവിനെതിരെ ഗൗരവമായ ആരോപണങ്ങളുണ്ടായിട്ടും എങ്ങനെയാണ് മുസ്‌ലിം സമുദായത്തിന്റെ ഭൂരിപക്ഷത്തിന്റെയും വോട്ട് മുസ്‌ലിംലീഗിന് നേടാനായത്? ഒരുമയുടെ അടിസ്ഥാനം രാഷ്ട്രീയതന്ത്രജ്ഞതയോ നേതൃപാടവമോ ആണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. പിന്ന എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു? ആരോപണങ്ങള്‍ നേരിട്ടുകൊണ്ടിരുന്ന ഒരു നേതാവിനെ വോട്ടര്‍മാര്‍ വന്‍ഭൂരിപക്ഷത്തിന് ജയിപ്പിച്ചു. ഇതിനര്‍ഥം വോട്ടര്‍മാര്‍ ധാര്‍മികമായ പരിഗണനകള്‍ മാറ്റിവെച്ചു എന്നാണോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാണ് ഇവിടെ ശ്രമിക്കുന്നത്.

കേരള മുസ്‌ലിങ്ങള്‍ക്കിടയില്‍ പ്രധാനമായും ആറ് മതസംഘടനകളാണുള്ളത്. ഏറ്റവും വലിയ വിഭാഗം പാരമ്പര്യവാദികളായ സുന്നികളാണ്. ഇ.കെ. സുന്നിയെന്നും എ.പി. സുന്നിയെന്നും ഇവര്‍ രണ്ടു ഗ്രൂപ്പുകളാണ്. രണ്ടാമത്തെ വിഭാഗമായ കേരള നദ്‌വത്തുല്‍ മുജാഹിദീനും (മുജാഹിദ് വിഭാഗമെന്ന് ഇവരെ പൊതുവെ പരാമര്‍ശിക്കപ്പെടുന്നു) രണ്ടു ഗ്രൂപ്പുകളുണ്ട്: എ.പി.അബ്ദുള്‍ഖാദര്‍ മൗലവിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പും ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പും. ജമാഅത്തെ ഇസ്‌ലാമി, പോപ്പുലര്‍ ഫ്രണ്ട് എന്നിവയാണ് മറ്റ് രണ്ട് പ്രധാന മതസംഘടനകള്‍. ഇവ രണ്ടും മത - രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. സുന്നികളും മുജാഹിദുകളും മതാചാരകാര്യങ്ങളില്‍ വ്യത്യസ്ത അഭിപ്രായം വെച്ചുപുലര്‍ത്തുന്നവരാണ്. രണ്ടുവിഭാഗം സുന്നികള്‍ തമ്മിലും രണ്ടുവിഭാഗം മുജാഹിദുകള്‍ തമ്മിലും കാര്യമായ സംഘടനാപ്രശ്‌നങ്ങളുണ്ട്. എന്നാല്‍ മതാചാരകാര്യങ്ങളിലും സംഘടനാകാര്യങ്ങളിലുമല്ലാതെ ഈ നാലുകൂട്ടര്‍ക്കും രാഷ്ട്രീയനയം വേറിട്ട് വ്യക്തമാക്കേണ്ട ആവശ്യവുമുണ്ടായിരുന്നില്ല. ഇ.കെ. സുന്നിയിലെയും മുജാഹിദ് വിഭാഗങ്ങളിലെയും വലിയൊരുവിഭാഗം ലീഗിനൊപ്പം നിന്നപ്പോള്‍ എ.പി. സുന്നി എന്നും ലീഗ് വിരുദ്ധരായിരുന്നു.

എന്നാല്‍ ഈ വിഭാഗങ്ങള്‍ക്ക് മുമ്പൊരിക്കലുമില്ലാത്തവിധം തങ്ങളുടെ രാഷ്ട്രീയനയം വ്യക്തമാക്കേണ്ടിവന്നത് ഇസ്‌ലാമിക രാഷ്ട്രീയമെന്ന മൗദൂദിയന്‍ ആശയവുമായി ജമാഅത്തെ ഇസ്‌ലാമിയും പോപ്പുലര്‍ ഫ്രണ്ടും (അന്ന് എന്‍.ഡി.എഫ്.) മുന്നേറാന്‍ തുടങ്ങിയതോടെയാണ്. മികച്ച മീഡിയാ മാനേജ്‌മെന്റിലൂടെയും ബുദ്ധിജീവി സ്വാധീനത്തിലൂടെയും മുസ്‌ലിം പണക്കാരുടെ സംഘാടനത്തിലൂടെയും പൊതുസമൂഹത്തിനുമുമ്പില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഇവര്‍ക്കു സാധിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെയും; നിഗൂഢത മുറ്റിനിന്നതെങ്കിലും തൃണമൂല്‍ പദ്ധതികളിലൂടെ പടര്‍ന്നുവന്ന എന്‍.ഡി.എഫിന്റെയും രാഷ്ട്രീയസിദ്ധാന്തം ഒന്നായിരുന്നു; പ്രവര്‍ത്തനരീതി വ്യത്യസ്തമായിരുന്നുവെങ്കിലും. ഇരുകൂട്ടരും മതത്തെ രാഷ്ട്രീയമായിക്കണ്ടു; മതരാഷ്ട്രത്തിന്റെ സംസ്ഥാപനത്തെ ലക്ഷ്യമായും. ഇതേസമയം തന്നെ ആഗോളതലത്തില്‍ സാമ്രാജ്യത്വവും ദേശീയതലത്തില്‍ ഹിന്ദുത്വവും തങ്ങളുടെ നിലനില്‍പ്പിനാവശ്യമായ ശത്രുക്കളെ ഇസ്‌ലാമിലും മുസ്‌ലിം സമുദായത്തിലും കണ്ടെത്തി. മുസ്‌ലിം ഭീകരതയുടെ സൈദ്ധാന്തികാടിത്തറ മതഗ്രന്ഥങ്ങളുടെ വ്യാഖ്യാനങ്ങളാണെന്നും മുസ്‌ലിംകള്‍ക്ക് ജനാധിപത്യം മനസ്സിലാവില്ലെന്നും പ്രചാരണം ശക്തിപ്പെട്ടപ്പോള്‍ സുന്നികളും മുജാഹിദുകളും സ്വന്തം സംഘടനകളുടെ രാഷ്ട്രീയസിദ്ധാന്തം അന്വേഷിക്കാന്‍ നിര്‍ബന്ധിതരായി. വിശ്വാസാചാരങ്ങളില്‍ തര്‍ക്കങ്ങള്‍ ഇരിക്കുമ്പോള്‍ത്തന്നെ തങ്ങളെല്ലാവരും മതരാഷ്ട്രീയത്തിനെതിരാണെന്നും മതേതര ജനാധിപത്യമാണ് തങ്ങളുടെ വഴിയെന്നും അവര്‍ തിരിച്ചറിയുകയും തുടര്‍ന്ന് അത് പ്രഖ്യാപിക്കാന്‍ അവര്‍ മുന്നോട്ടുവരികയും ചെയ്തു. ഈ തിരിച്ചറിവിന്റെ തെളിവാണ് 2007ലും 2008ലും ഈ നാലുഗ്രൂപ്പുകളും ഒരുമിച്ച് വടക്കന്‍ കേരളത്തില്‍ പലയിടത്തും നടത്തിയ തീവ്രവാദവിരുദ്ധ സംഗമങ്ങള്‍. 'ഭീകരത മതമല്ല', 'മനുഷ്യജാലിക' എന്നീ കാമ്പെയ്‌നുകളിലൂടെ എസ്.കെ.എസ്.എസ്.എഫ്. മുസ്‌ലിം ഭീകരവാദത്തിനെതിരെ മതേതര ജനാധിപത്യത്തിനായുള്ള പ്രചാരണപരിപാടികള്‍ക്ക് ഊര്‍ജം നല്‍കിപ്പോന്നു. 2010 മെയ് 7ന് പാണക്കാട് മുനവ്വറലി തങ്ങളുടെ നേതൃത്വത്തില്‍ ഫോറം ഫോര്‍ കമ്യൂണല്‍ ഹാര്‍മണി നടത്തിയ മതേതര പൈതൃക സംരക്ഷണ സമ്മേളനമടക്കമുള്ള നീക്കങ്ങളും ഈ സമീപനത്തെ പൊതുമണ്ഡലത്തിലവതരിപ്പിച്ചു. അതിന്റെ അവസാനമാണ് 2010 മെയ് 20 ന് മുസ്‌ലിംലീഗ് ജമാഅത്തെ ഇസ്‌ലാമിയുമായി ഒരു ധാരണയ്ക്കും ഇല്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചത്. കൈവെട്ടുകേസിനു ശേഷം 2010 ആഗസ്ത് ഒന്നിന് കോട്ടയ്ക്കലില്‍ വെച്ചുനടന്ന മുസ്‌ലിം സംഗമം മതേതര ജനാധിപത്യത്തിലും സമുദായ സൗഹാര്‍ദത്തിലുമുള്ള അടിസ്ഥാനവിശ്വാസം നശിപ്പിക്കുന്ന ഒന്നിനും കൂട്ടുനില്‍ക്കരുതെന്ന് വ്യക്തമാക്കി. മുസ്‌ലിം മത -വിദ്യാഭ്യാസ - രാഷ്ട്രീയകക്ഷികളുടെ പങ്കാളിത്തംകൊണ്ട് സമുദായത്തിന്റെ ഭൂരിപക്ഷത്തിന്റെയും കാഴ്ചപ്പാടിനെ പ്രതിനിധീകരിക്കുന്നതായി ഈസംഗമം (ജമാഅത്തെ ഇസ്‌ലാമി, പോപ്പുലര്‍ ഫ്രണ്ട്, പി.ഡി.പി. എന്നീ സംഘടനകളെ യോഗത്തില്‍ നിന്നു മാറ്റിനിര്‍ത്തുകയാണുണ്ടായത്.)

ഈ സംഗമത്തിന്റെ രാഷ്ട്രീയപ്രതിഫലനമാണ് ഇത്തവണത്തെ മുസ്‌ലിം ലീഗിന്റെ വിജയത്തിന് കാരണം. ഈ സംഘടനകളുടെ ആവശ്യം രാഷ്ട്രീയമായി ശ്രദ്ധയില്‍ക്കൊണ്ടുവരാനും അവയുടെ മുമ്പില്‍ നില്‍ക്കാനും ലീഗിനായി. ഒരിക്കലും തങ്ങള്‍ക്ക് വോട്ട് ചെയ്തിട്ടില്ലാത്ത എ.പി. സുന്നിക്കാരുടെ വിരോധവും ഈ പൊതുഘടകംകൊണ്ട് തന്നെ വളരെക്കുറഞ്ഞു. പലയിടങ്ങളിലും പിന്തുണയും കിട്ടി. 

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജമാഅത്തെഇസ്‌ലാമിയും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും (പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയവിഭാഗം) മത്സരിച്ചത് മതരാഷ്ട്രീയത്തോടുള്ള മറ്റ് മതസംഘടനകളുടെ എതിര്‍പ്പ് വീണ്ടും പ്രകടിപ്പിക്കാന്‍ വേദിയൊരുക്കി. 'വിജയത്തിന്റെ മറുവശം ഭരണത്തിന്റെ ഭാരം' എന്ന ലേഖനത്തില്‍ (മാധ്യമം മെയ് 17) ''സാമ്പ്രദായിക ജമാഅത്ത് വിരോധം മുഖ്യദൗര്‍ബല്യമായ മതസംഘടനകളെ ലീഗിനുവേണ്ടി ജീവന്‍മരണപ്പോരാട്ടത്തിനിറക്കാനും ഇതുതന്നെ (ജമാഅത്തിന്റെ രാഷ്ട്രീയപ്രവേശം) കുഞ്ഞാലിക്കുട്ടിയും കൂട്ടരും അവസരമാക്കി. ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോഴും അതേ അടവുനയമാണ് മുസ്‌ലിംലീഗ് പ്രയോഗിച്ചത്'' എന്ന് നിരീക്ഷിക്കുന്ന എ.ആറും ജമാഅത്തെ ഇസ്‌ലാമിയും ഇത്തരമൊരു നീക്കത്തെ മനസ്സിലാക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്. (ആ സാമ്പ്രദായിക ജമാഅത്ത് വിരോധത്തിന്റെ കാരണം രാഷ്ട്രീയസിദ്ധാന്തത്തിലെ അടിസ്ഥാനപരമായ വൈരുദ്ധ്യമാണെന്ന് പറയുന്നില്ലെങ്കിലും).

സുന്നി - മുജാഹിദ് സംഘടനകള്‍ പടുത്തുയര്‍ത്തിയ വേദിയുടെ മുമ്പില്‍ നില്‍ക്കാനുള്ള രാഷ്ട്രീയവിവേകം മുസ്‌ലിംലീഗ് കാണിച്ചു. ഏതായാലും തീവ്രവാദവിരുദ്ധ നിലപാടിന് അമുസ്‌ലിം വോട്ടര്‍മാരും നല്ല പിന്തുണകൊടുക്കുന്നു എന്നതിന്റെ തെളിവാണ് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമല്ലാത്ത അഴീക്കോട്ടുനിന്ന് കെ.എം. ഷാജി നേടിയ വിജയം.

അങ്ങനെ നോക്കുമ്പോള്‍ മുസ്‌ലിം വോട്ടുകളുടെ ഏകീകരണത്തിനടിസ്ഥാനം ഇതരമതവിദ്വേഷമോ ഭീതിയോ അല്ല. സ്വസമുദായത്തിലെ ചില പ്രവണതകളോടുള്ള എതിര്‍പ്പാണെന്ന് വ്യക്തമാണ്. സുന്നി - മുജാഹിദ് വിഭാഗം മതരാഷ്ട്രീയവാദികളോടെടുത്ത നിലപാടിനെ മുസ്‌ലിം സമുദായത്തിനകത്തെ ഗ്രൂപ്പുവഴക്കായി പരിഗണിച്ചതിലൂടെ മിക്ക മാധ്യമങ്ങളും വിഷയത്തിന്റെ മര്‍മം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു. അതുകൊണ്ടുതന്നെയാണ് രാഷ്ട്രീയനിലപാടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ കാര്യമായി കാണാതിരുന്നത്. ആ നിലപാടിന്റെ രാഷ്ട്രീയം സമാധാനത്തിനും കൂട്ടുജീവിതത്തിനും കേരളീയ സമൂഹത്തിന്റെ നല്ലഭാവിക്കും അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞ് പിന്തുണച്ചിരുന്നെങ്കില്‍ കേരളത്തില്‍ സമുദായങ്ങള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന ഭീതിയെയും സംശയത്തെയും ഫലപ്രദമായി തടുക്കാന്‍ അവയ്ക്കാവുമായിരുന്നു. ഇതിനേക്കാള്‍ കുറ്റകരമാണ് ഈ വികാസങ്ങളെ തട്ടിപ്പായും കുടിലതയായും എന്നും തള്ളിക്കളഞ്ഞ ഇടതുപക്ഷത്തിന്റെ രീതികള്‍. സാമുദായികതലത്തിലുള്ളസംഘാടനത്തെയാണ് ഇടതുപക്ഷം എതിര്‍ക്കുന്നതെങ്കില്‍ എ.പി. സുന്നികളുടെയും പി.ഡി.പി.യുടെയും കഴിഞ്ഞ രണ്ടുതവണ ജമാഅത്തെ ഇസ്‌ലാമിയുടെയും പിന്തുണ അവര്‍ എന്തുകൊണ്ട് സ്വീകരിച്ചു? മുസ്‌ലിം സമുദായത്തിനകത്ത് കേരളീയ സമൂഹത്തിന് മൊത്തത്തില്‍ ഗുണം ചെയ്യുന്ന തരത്തിലുണ്ടായ പല കാര്യങ്ങളുടെ നേരെയും അവര്‍ കാണിച്ച അന്ധതയാണ് തിരഞ്ഞെടുപ്പ് ഫലത്തിന് കാരണം 'സാമുദായിക ധ്രുവീകരണമാണെന്ന നിഗമനത്തില്‍ അവരെ എത്തിച്ചത്. 

ഇങ്ങനെയൊരു നീക്കം ഉണ്ടായതുകൊണ്ട് വര്‍ഗീതയോ ഭീകരതയോ ഇല്ലാതായിപ്പോവും എന്ന് കരുതുന്നത് മൗഢ്യമാണ്. പക്ഷേ, ഇസ്‌ലാമിക രാഷ്ട്രീയ സിദ്ധാന്തങ്ങളോട് മുസ്‌ലിം ലീഗ് അടുക്കുകയും മുസ്‌ലിം സംഘടനകള്‍ അതിനോട് നിസ്സംഗമായി പെരുമാറുകയും ചെയ്തിരുന്നെങ്കില്‍ അത് വലിയ അപകടങ്ങളുണ്ടാക്കുമായിരുന്നു. ആ അപകടം ഒഴിവാക്കാനായി എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ സവിശേഷത. ഈ നിലപാട് അംഗീകരിച്ച് കൂടെ നിന്നതാണ് തങ്ങളുടെ വിജയത്തിന്റെ ഏറ്റവും പ്രധാനമെന്ന് മനസ്സിലാക്കുക ലീഗിനെ സംബന്ധിച്ച് സുപ്രധാനമാണ്. അല്ലാതെ സമുദായത്തിന്റെ മനസ്സ് എന്നും എന്തിനും തങ്ങളോടൊപ്പമാണെന്നുള്ള ധാരണ പിശകായിരിക്കും. 

അധികമാരും വിശദമാക്കാത്തതും പല മനസ്സുകളിലും തങ്ങിനില്‍ക്കുന്നതുമായ ഒരു ചോദ്യം ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കിയെന്ന ആരോപണം നേരിട്ടുകൊണ്ടിരിക്കുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയെ വന്‍ഭൂരിപക്ഷത്തിന് ജയിപ്പിച്ച മലപ്പുറത്തെ ജനങ്ങള്‍ക്ക് ഒരു നീതിബോധവുമില്ലേ എന്നതാണ്. ഈ ചോദ്യം ആദ്യത്തെയല്ല. 'മതന്യൂനപക്ഷങ്ങളുടെ ധാര്‍മികശക്തി'യില്‍ സി.ആര്‍. പരമേശ്വരന്‍ എഴുതി: ''കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോഴിക്കോട് പെണ്‍വാണിഭത്തിന്റെ നിഴലിലായിരുന്ന ആ പാര്‍ട്ടിയെ (ലീഗിനെ) പൊന്നാനിയിലെയും മഞ്ചേരിയിലെയും മതബോധമുള്ള ജനങ്ങള്‍ ശിക്ഷിക്കുമെന്നാണ് ഞാന്‍കരുതിയിരുന്നത്. അതിനുപകരം അവരെ മൃഗീയഭൂരിപക്ഷത്തോടെ വിജയിപ്പിച്ച ഒരു സമൂഹത്തിന്റെ മൂല്യബോധം അന്യൂനമാണോ? (അസഹിഷ്ണുതയുടെ ആവശ്യം, 1999, പു. 44). എന്നാല്‍ 2006-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇതേ മലപ്പുറത്തെ ജനങ്ങളാണ് കുഞ്ഞാലിക്കുട്ടിയെ തോല്പിച്ചതും. അപ്പോള്‍ എന്താവാം വോട്ടര്‍മാരുടെ ഈ തീരുമാനത്തിന്റെ ന്യായം? 

1996-ലാണ് പെണ്‍വാണിഭക്കേസ് ആദ്യം പൊങ്ങിവന്നത്. ഇ.കെ. നായനാരാണ് അന്നു മുഖ്യമന്ത്രി. കമ്യൂണിസ്റ്റ് പാര്‍ട്ടികളിലും മുസ്‌ലിംലീഗിലുമുള്ള നേതാക്കള്‍ ആരോപണവിധേയരായിരുന്നു. കുറ്റക്കാരനായിരുന്നെങ്കില്‍ എതിര്‍പ്പാര്‍ട്ടിക്കാരനായിരുന്ന കുഞ്ഞാലിക്കുട്ടിയെ എന്തുകൊണ്ട് സി.പി.എം. അറസ്റ്റു ചെയ്തില്ല എന്ന ലീഗുകാരുടെ 'നാടന്‍' ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല. 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച കുഞ്ഞാലിക്കുട്ടി വ്യവസായമന്ത്രിയായി. 2005 ലാണ് റജീനയുടെ വെളിപ്പെടുത്തലുകളോടെ കേസ് വീണ്ടും ജനശ്രദ്ധയാകര്‍ഷിച്ചത്. ഒരു മാസത്തിലധികം മന്ത്രിപദത്തില്‍ പിടിച്ചിരുന്ന കുഞ്ഞാലിക്കുട്ടി അവസാനം രാജിവെച്ചു. കോടതി എന്തുപറഞ്ഞാലും ജനമനസ്സില്‍ ആ വിവാദം ഉണ്ടാക്കിയ ധാരണകളാലാണ് പി.കെ. കുഞ്ഞാലിക്കുട്ടിയെ ലീഗിന്റെ കോട്ടയില്‍ത്തന്നെ ജനങ്ങള്‍ തോല്പിച്ചത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിസ്ഥാനമടക്കം രാജിവെക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. അധികാരസ്ഥാനങ്ങളൊന്നുമില്ലാതിരുന്ന കുഞ്ഞാലിക്കുട്ടിയെ ഇടതുപക്ഷ ഭരണകാലത്ത് തന്നെ എല്ലാ കോടതികളും വെറുതെവിട്ടു. ...\

ജനങ്ങളുടെ മുമ്പില്‍ കുഞ്ഞാലിക്കുട്ടിയുടെ ശിക്ഷ കഴിഞ്ഞതാണെന്നും അതുകൊണ്ടാണവര്‍ അദ്ദേഹത്തെ ഇക്കുറി വിജയിപ്പിച്ചതെന്നും പറയുന്നതില്‍ കാര്യമുണ്ടോ? പ്രത്യേകിച്ച് ഇക്കുറിയും ഒരു കേസ് ഉണ്ടായിരിക്കേ? പെണ്‍വാണിഭക്കേസിലാണ് കുഞ്ഞാലിക്കുട്ടിയെ വെറുതെ വിട്ടത്; ജുഡീഷ്യറിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കുറ്റത്തിനല്ല. ഇത് രണ്ടും രണ്ടു കേസുകളാണ്. അത് അങ്ങനെ അവതരിപ്പിക്കുന്നതില്‍ നമ്മുടെ പത്രമാധ്യമങ്ങളോ ഇടതുപക്ഷമോ വിജയിച്ചിട്ടുണ്ടോ? ഒന്നര ദശകത്തോളമായി നടന്നുവരുന്ന പെണ്‍വാണിഭക്കേസിന്റെ തുടര്‍ച്ചയില്‍ ജനങ്ങള്‍ക്ക് മനംമടുത്തെങ്കില്‍ അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മീഡിയയ്ക്കുവേണ്ടിയിരുന്നത് കുഞ്ഞാലിക്കുട്ടി -റൗഫ് അടിപിടിയുടെയും പെണ്‍വാണിഭത്തിന്റെയും മസാലക്കഥകളായിരുന്നു. വാര്‍ത്തകള്‍ക്ക് ക്യാരക്ടര്‍ നഷ്ടപ്പെടുമ്പോള്‍ ജനം അവയെ അവലംബിക്കുന്നത് നിര്‍ത്തി. 

ഒരു തെറ്റിന് ജനം ഒരിക്കല്‍ ശിക്ഷിക്കും. ഒരിക്കലേ ശിക്ഷിക്കൂ. അടിയന്തരാവസ്ഥയെ ഒരപരാധമായി മനസ്സിലാക്കിയ റായ്ബറേലിയിലെ ജനങ്ങള്‍ 1977-ല്‍ ഇന്ദിരാഗാന്ധിയെ 52,200 വോട്ടിന് തോല്പിച്ചു. ഇതേ ജനങ്ങള്‍ 1980-ല്‍ അവരെ ഒരു ലക്ഷം വോട്ടിന് ജയിപ്പിച്ചു. അധികാരമില്ലാത്ത അവസ്ഥയില്‍ ചെയ്ത കുറ്റത്തിന് ശിക്ഷ നല്‍കുക ജനങ്ങളുടെ ജോലിയല്ല. ഗവണ്‍മെന്റും നീതിന്യായവ്യവസ്ഥയുമാണത് ചെയ്യേണ്ടത്. അധികാരം ഇല്ലാതാക്കാനേ ജനങ്ങള്‍ക്കു കഴിയൂ. 1980-ല്‍ വീണ്ടും ഇന്ദിരാഗാന്ധിയെ ജയിപ്പിച്ചതിലൂടെ റായ്ബറേലിക്കാര്‍ തങ്ങള്‍ 1977-ല്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ക്ക് നല്‍കിയ താക്കീതിന്റെ തിളക്കം കുറച്ചുകളഞ്ഞെന്ന് ആരെങ്കിലും പറയുമോ? അതുപോലെ ഭരിച്ചിരുന്ന ഇടതുപക്ഷ സര്‍ക്കാറും നീതിന്യായവ്യവസ്ഥയും ജനാധിപത്യധാരണകള്‍ കമ്മിയായിരുന്ന മാധ്യമ സ്ഥാപനങ്ങളുമാണ് ഈ സാഹചര്യത്തിന് മറുപടി പറയേണ്ടത്. അല്ലാതെ ജനങ്ങളെ പഴിപറയുന്നതില്‍ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. ആരോപണ പ്രത്യാരോപണങ്ങളിലൂടെ വഷളായിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയസംസ്‌കാരത്തില്‍ മിനിറ്റുവെച്ച് പ്രവഹിച്ച 'ബ്രെയ്ക്കിങ് ന്യൂസു'കളോട് വേങ്ങരയിലെ ജനങ്ങള്‍ നിസ്സംഗരായെങ്കില്‍ അവരെ അധാര്‍മികരെന്ന് മുദ്രകുത്തുന്നത് നീതിയാകില്ല. നമ്മുടെ ജനാധിപത്യസംസ്‌കാരത്തെ തള്ളിപ്പറയാനല്ല; ഉയര്‍ത്തിപ്പിടിക്കാനാണ് ഈ തിരഞ്ഞെടുപ്പുഫലവും നമ്മെ പ്രേരിപ്പിക്കേണ്ടത്.

(ന്യൂഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തില്‍ അസി. പ്രൊഫസറാണ് ലേഖകന്‍)


Tuesday, June 7, 2011

വിലക്കയറ്റം നിയന്ത്രിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി


ഹൈദരാബാദ്: സാധാരണ ജീവിതം ദുസ്സഹമാക്കുന്ന പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. ഭക്ഷ്യ കാര്‍ഷികോല്‍പന്ന മേഖലയില്‍ മധ്യവര്‍ത്തികളുടെ അരങ്ങേറ്റവും അവധി വ്യാപാരവും നിരോധിക്കണമെന്നും പ്രസിഡന്റ് മുജ്തബ ഫാറൂഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദ്വിദിന ഫെഡറല്‍ വര്‍ക്കിങ് കമ്മിറ്റി യോഗം നിര്‍ദേശിച്ചു. ചെറുകിട വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഈ മേഖലയിലെ ലക്ഷക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കും. അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കാനുള്ള അധികാരം ബഹുരാഷ്ട്ര കുത്തകകള്‍ക്ക് നല്‍കുന്നതിലൂടെ രാജ്യം ദുരന്തത്തിലേക്ക് നീങ്ങുമെന്ന് യോഗം അംഗീകരിച്ച സാമ്പത്തിക പ്രമേയത്തില്‍ മുന്നറിയിപ്പുനല്‍കി.
ഇന്ധനവില നിരന്തരം ഉയര്‍ത്താന്‍ എണ്ണക്കമ്പനികള്‍ക്ക് അവസരം നല്‍കുന്ന പുതിയ നയം ഉടന്‍ തിരുത്തുകയും വില നിയന്ത്രണാധികാരം കേന്ദ്ര ഗവണ്‍മെന്റില്‍ നിക്ഷിപ്തമായിരുന്ന നയം പുനഃസ്ഥാപിക്കുകയും വേണം. വര്‍ഗീയ സംഘര്‍ഷം തടയുന്നതിനുള്ള ബില്ലിന്റെ കരടുരൂപം വര്‍ഗീയ സംഘര്‍ഷം തടയുന്നതിനുള്ള നടപടികളുടെ ആദ്യഘട്ടമായി കരുതാം. ബന്ധപ്പെട്ട ഗവണ്‍മെന്റുകളോട് നടപടികള്‍ നിര്‍ദേശിക്കാന്‍ തക്കവണ്ണം ദേശീയ, സംസ്ഥാന അതോറിറ്റികള്‍ക്ക് ഭരണഘടനാപരമായ അധികാരങ്ങള്‍ നല്‍കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. ഒരു ബദല്‍ ആഗോള ശക്തിയായി വളരാനുതകുന്ന ലോക സാഹചര്യങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ബ്രിക്ക് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന കൂട്ടായ്മ) പോലുള്ള വേദികളെ ശക്തിപ്പെടുത്തുകയും വേണം.
സച്ചാര്‍ കമീഷന്‍ ശിപാര്‍ശകളുടെ വെളിച്ചത്തില്‍ 12ാം പദ്ധതിയില്‍ പട്ടികജാതി പട്ടികവിഭാഗങ്ങള്‍ക്കുള്ള പോലെ മുസ്‌ലിംകള്‍ക്കും പ്രത്യേക പദ്ധതി നടപ്പാക്കണമെന്നും ഫണ്ട് ദുര്‍വിനിയോഗവും വഴി തിരിച്ചുവിടുന്നതും തടയാന്‍ ഇതുവഴി കഴിയുമെന്നും യോഗം അഭിപ്രായപ്പെട്ടു.
വരുന്ന സെപ്റ്റംബറോടെ എല്ലാ സംസ്ഥാനങ്ങളിലും ശാഖകള്‍ രൂപവത്കരിക്കുന്നതിനും വനിതകള്‍, ആദിവാസികള്‍, ദലിത് വിഭാഗങ്ങള്‍, പരമ്പരാഗത തൊഴിലാളികള്‍, കര്‍ഷകര്‍, അഭിഭാഷകര്‍, പ്രഫഷനലുകള്‍ തുടങ്ങിയ മേഖലകളിലും സംഘടനയുടെ സന്ദേശം എത്തിക്കുന്നതിന് തീരുമാനിച്ചു. ഇതിനായി കണ്‍വീനര്‍മാരെ ചുമതലപ്പെടുത്തി.
വൈസ് പ്രസിഡന്റുമാരായ ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍, ഇല്യാസ് ആസ്മി, അബ്ദുല്‍ വഹാബ് ഖില്‍ജി, ലളിതാനായക്, ജനറല്‍ സെക്രട്ടറിമാരായ ഡോ. എസ്.ക്യു.ആര്‍. ഇല്യാസ്, പി.സി. ഹംസ തുടങ്ങിയവര്‍ പങ്കെടുത്തു. വിദേശരാജ്യങ്ങളിലെ കള്ളപ്പണം തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബാബ രാംദേവ് നടത്തുന്ന പ്രക്ഷോഭത്തെ ശക്തി ഉപയോഗിച്ച് അടിച്ചമര്‍ത്തിയ നടപടിയെ ജനറല്‍ സെക്രട്ടറി ഡോ. എസ്.ക്യൂ.ആര്‍. ഇല്യാസ് പ്രസ്താവനയില്‍ അപലപിച്ചു. സാമൂഹിക തിന്മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നതിനുള്ള പൗരന്മാരുടെ അവകാശത്തെ നിഷേധിക്കുന്ന രൂപത്തിലുള്ള പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.



Friday, May 27, 2011

ലീഗിന്റെ ആത്മാഭിമാനമില്ലായ്മ കേരളത്തില്‍ തീവ്രവാദത്തിന് വഴിവെച്ചു- ടി. ആരിഫലി


തിരൂര്‍: ബാബരി മസ്ജിദ് തകര്‍ത്ത വേളയില്‍ ലീഗ് നേതാക്കന്‍മാര്‍ ആത്മാഭിമാനത്തോടെ പെരുമാറാതിരുന്നതിനാലാണ് കേരളത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ചെറിയൊരു വിഭാഗമെങ്കിലും തീവ്രവാദത്തിലേക്ക് തിരിഞ്ഞതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി. തിരൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ജമാഅത്തെ ഇസ്‌ലാമി തിരൂര്‍ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ നയവിശദീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ലീഗിന്റെ വിജയത്തില്‍ ജമാഅത്തിന് ആശങ്കയില്ലെന്നും ജമാഅത്ത് സഹകരണത്തിന് സന്നദ്ധമാണെങ്കിലും ലീഗിലെ ഇന്നര്‍ രാഷ്ട്രീയമാണ് കേരളത്തില്‍ ജമാഅത്തിനെ എതിരാളികളായി കാണുന്നതിന് നേതൃത്വത്തെ പ്രേരിപ്പിക്കുന്നതെന്നും ആരിഫലി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിനോട് ഉചിതമായി പ്രതികരിക്കണമെന്ന് അഖിലേന്ത്യാ അധ്യക്ഷനായിരുന്ന സേട്ടു പറഞ്ഞിട്ടും കേരള ഘടകം ചെവികൊണ്ടില്ല. പ്രവര്‍ത്തകര്‍ക്കിടയിലെ പ്രതിഷേധം ശമിപ്പിക്കാന്‍ ലഘുവായ ഒരു സമീപനത്തിന് സാധിക്കുമായിരുന്നിട്ടും ബാബരി മസ്ജിദ് തകര്‍ത്ത വേളയില്‍ ലീഗ് നേതാക്കള്‍ അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു. നേതൃത്വത്തിന്റെ നട്ടെല്ലില്ലായ്മയില്‍ നിന്നാണ് പി.ഡി.പി, എന്‍.ഡി.എഫ് പോലെയുള്ള പ്രസ്ഥാനങ്ങളുടെ പിറവിയുണ്ടായത്.
 അന്നത്തെ ചങ്കൂറ്റമില്ലായ്മയെ സിദ്ധാന്തമായി അവതരിപ്പിക്കാനാണ് ഇപ്പോള്‍ ശ്രമം. കമ്യൂണിസ് റ്റ് പാര്‍ട്ടികള്‍ മതനിരാസവും നിരീശ്വരത്വവും ശക്തമായി പുലര്‍ത്തിയിരുന്ന കാലത്ത് അവരുമായി ചേര്‍ന്ന് അധികാരം പങ്കിട്ട ചരിത്രമാണ് ലീഗിനുള്ളത്. അന്ന് മുജാഹിദ്്, സുന്നി സംഘടനകളെല്ലാം മൗനത്തിലായിരുന്നു. കമ്യൂണിസ്റ്റ് നിലപാടുകളില്‍ അടിമുടി മാറ്റങ്ങളുണ്ടായ ഈ കാലത്ത് ജമാഅത്ത് അവരുമായി സഹകരിക്കുന്നതിനെ എതിര്‍ക്കുന്നതില്‍ അര്‍ഥമില്ല. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ ലോകത്ത് ഇസ്‌ലാമിക-കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ കൈകോര്‍ക്കുന്നുണ്ട്. 2000-06 കാലഘട്ടത്തെക്കാള്‍ മികച്ചതായിരുന്നു 2006-11ലെ ഇടതു ഭരണമെന്ന വിലയിരുത്തലിലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണക്കാന്‍ ജമാഅത്ത് തീരുമാനിച്ചത്.
ലീഗിന്റെ ഒരു ഐഡന്റിറ്റിയും കോണ്‍ഗ്രസ് അംഗീകരിക്കാതിരുന്ന കാലത്തായിരുന്നു ലീഗ് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത്. കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമാകുക വഴിയാണ് ലീഗ് സെക്കുലര്‍ സ്വഭാവം കൈവരിച്ചത്. ഇന്നു ലഭിച്ച നേട്ടത്തിന് ലീഗ് നന്ദി കാണിക്കണം. മര്യാദകള്‍ പാലിച്ചും മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടും പ്രവര്‍ത്തിക്കാന്‍ ലീഗിന് സാധിക്കണം. സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും ഭരിക്കാനായാല്‍ ലീഗിന് കൂടുതല്‍ സീറ്റ് നേടാനാകും.സല്‍ഭരണത്തെ ജനം അംഗീകരിക്കുമെന്ന സന്ദേശമാണ് തെരഞ്ഞെടുപ്പിലൂടെ കേരളം നല്‍കിയത്. നല്ല കാര്യങ്ങള്‍ക്ക് യു.ഡി.എഫിന് പിന്തുണ നല്‍കും. ജനവിരുദ്ധ നിലപാടുകളിലില്‍ ഇടുതപക്ഷത്തെ എതിര്‍ത്തപോലെ എതിര്‍ക്കും. പ്രശ്‌നങ്ങളിലെ നിലപാട് തത്ത്വാധിഷ്ഠിതമായിരിക്കും. ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് തള്ളിവിടാതെ ഭരണം മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം.  
മതേതര മൂല്യങ്ങളില്‍ വളര്‍ന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെങ്കിലും സാമ്രാജ്യത്വ ശക്തികളുമായി യോജിച്ചുള്ള പ്രവര്‍ത്തനത്തോട് യോജിക്കാനാകില്ല. മന്‍മോഹനെ മുന്നില്‍ നിര്‍ത്തി രാജ്യത്തെ സാമ്രാജ്യത്വത്തിന് അടിയറ വെക്കാന്‍ ശ്രമിക്കുന്നതിനെ ചെറുക്കും.
തിരുകേശത്തിനൊരുത്തമ കേന്ദ്രം എന്ന പേരില്‍ പള്ളി നിര്‍മിക്കുന്നതിലൂടെ പള്ളികളെ കുറിച്ചുളള സങ്കല്‍പ്പങ്ങളില്‍ മൗലികമായ വ്യതിയാനം സംഭവിക്കുകയാണ്. ഒരു മുടി ചൂണ്ടിക്കാണിച്ച് കച്ചവട സാധ്യത വളര്‍ത്തുന്നതിന് പിന്നിലെ ലക്ഷ്യം പരിശോധിക്കണം. അതില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം. ഇത്തരം ചൂഷണങ്ങള്‍ മുസ്‌ലിം സമൂഹം തിരിച്ചറിയുന്ന ഒരു കാലം വരുമെന്ന് ടി. ആരിഫലി പ്രത്യാശിച്ചു.
സമ്മേളനത്തില്‍ ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിഡന്റ് പ്രഫ. പി. ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. സംസ് ഥാന സെക്രട്ടറി ടി.കെ. ഹുസൈന്‍, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി എ.ടി. ഷറഫുദ്ദീന്‍, മജീദ് മാടമ്പാട്ട് എന്നിവര്‍ സംസാരിച്ചു.



ലീഗുമായി സഹകരിക്കാന്‍ സന്നദ്ധം: ജമാഅത്തെ ഇസ്ലാമി

മനോരമ 28.5.2011
തിരൂര്‍: മുസ്ലിംലീഗുമായി സഹകരിക്കാന്‍ സന്നദ്ധമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി. തിരൂര്‍ ടൌണ്‍ഹാളില്‍ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച നയവിശദീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ലീഗിനുള്ളിലെ രാഷ്ട്രീയമാണ് കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയുമായി ലീഗിനെ അകറ്റുന്നത്. 2001-06 കാലത്തെ യുഡിഎഫ് ഭരണത്തെക്കാള്‍ മികച്ചു നിന്നതിനാലാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണച്ചതെന്നും ആരിഫലി പറഞ്ഞു.

ലീഗിലെ അണികള്‍ തന്നെ നേതാക്കന്‍മാരെ തോല്‍പിക്കാനും അവരെ പാഠം പഠിപ്പിക്കാനും മുന്നിട്ടിറങ്ങിയ സംഭവങ്ങളുണ്ടായ സാഹചര്യത്തില്‍ സൂക്ഷ്മതയോടും ശ്രദ്ധയോടും ഭരിക്കാന്‍ ശ്രമിച്ചാല്‍ ലീഗിന് ഇനിയും കൂടുതല്‍ സീറ്റുകള്‍ ലഭിക്കും.

കോണ്‍ഗ്രസിന്റെ നല്ല വശങ്ങളോടും ജമാഅത്തിന് യോജിപ്പുണ്ട്. കോണ്‍ഗ്രസിന്റെ സാമ്രാജ്യത്വ വിധേയത്വം തുറന്നു കാണിക്കാന്‍ തുടങ്ങിയത് മുതലാണ് കേരളത്തില്‍ ജമാഅത്തെ ഇസ്ലാമി, ലീഗിന് ശത്രുവായതെന്നും ആരിഫലി പറഞ്ഞു.
കോണ്‍ഗ്രസിന്റെ നല്ല വശങ്ങളോടും ജമാഅത്തിന് യോജിപ്പുണ്ട്. കോണ്‍ഗ്രസിന്റെ സാമ്രാജ്യത്വ വിധേയത്വം തുറന്നു കാണിക്കാന്‍ തുടങ്ങിയത് മുതലാണ് കേരളത്തില്‍ ജമാഅത്തെ ഇസ്ലാമി, ലീഗിന് ശത്രുവായതെന്നും ആരിഫലി പറഞ്ഞു.
   

Monday, May 16, 2011

തെരെഞ്ഞടുപ്പ് ജയപരാജയങ്ങള്‍ക്കു പിന്നില്‍ -പി.പി. അബ്ദുറസാഖ്


തെരെഞ്ഞടുപ്പ് ജയപരാജയങ്ങള്‍ക്കു പിന്നില്‍
കേരള നിയമസഭാ തെരഞ്ഞടുപ്പ് ഫലത്തെ ഒരൊറ്റ വാക്യത്തില്‍ വിശേഷിപ്പിച്ചാല്‍ ജനങ്ങള്‍ ഭരണത്തുടര്‍ച്ച ആഗ്രഹിച്ചിരുന്നു എന്ന് നിഗമിക്കുന്നതാവും ശരി.   ഭരണവിരുദ്ധ വികാരം തീരെ പ്രതിഫലിക്കാതിരുന്ന ഒരു തെരഞ്ഞെടുപ്പായിരുന്നു ഇതെന്നു വ്യക്തം.  നാല് വര്‍ഷം കൂടെയുണ്ടായിരുന്ന വീരേന്ദ്രകുമാര്‍ വിട്ടുപോയതിലൂടെ നഷ്ടപ്പെട്ട രണ്ടു സീറ്റും ഏതാനും മാസങ്ങള്‍ക്കുമുമ്പ് വിട്ടുപോയ മഞ്ഞളാംകുഴി അലി കാരണം നഷ്ടപ്പെട്ട രണ്ടു സീറ്റും (പെരിന്തല്‍മണ്ണയും മങ്കടയും) പിന്നെ കണ്ണൂരിലെ പേരാവൂരും അഴീക്കോടും പാലക്കാട്ടെ തൃത്താലയും വ്യക്തമായ ഭൂരിപക്ഷം നേടുന്നതിന് തടസ്സം നിന്നെന്നു വേണം കരുതാന്‍. ഒന്നു തീര്‍ച്ച. ഇടതുപക്ഷത്തിന്റെ സ്ഥാനത്ത് കോണ്‍ഗ്രസ് ആയിരുന്നെങ്കില്‍ കോടികള്‍ വാരി വിതറി ഭൂരിപക്ഷമുണ്ടാക്കാന്‍ ശ്രമിക്കുമായിരുന്നു. കോടികളൊന്നും വാരി വിതറാതെ തന്നെ മാന്യമായി ഇടതുമുന്നണിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ഇടതുമുന്നണിയില്‍നിന്നുതന്നെ വിട്ടുപോയ കക്ഷികളും അല്ലാത്തവരുമായ പാര്‍ട്ടികള്‍ ഉണ്ടെന്നിരിക്കെ, സാങ്കേതികതയുടെ പേരില്‍ ജനങ്ങള്‍തന്നെ ആഗ്രഹിച്ച ഭരണത്തുടര്‍ച്ച നിഷേധിക്കുന്ന നിലപാട ്മറ്റൊരു ആദര്‍ശാധിഷ്ഠിത ചരിത്രപരമായ മണ്ടത്തരമായിപ്പോകുമോ? മാത്രവുമല്ല, കേരളത്തിന്റെ തെരഞ്ഞടുപ്പ് ചരിത്ര പാരമ്പര്യത്തിന്നു ജനങ്ങള്‍ കൊടുക്കാന്‍ ഉദ്ദേശിച്ച തിരുത്തിനുനേരെ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര ശാഠ്യം തടസ്സം നില്‍ക്കുന്നതിന്റെ നിദര്‍ശനവും ഒരു ജനസമൂഹത്തെ അച്യുതാനന്ദന്‍ തന്നെ തന്റെ മന്ത്രിസഭയുടെ രാജി കൊടുക്കുമ്പോള്‍ പോലും വിശേഷിപ്പിച്ച അഴിമതിക്കാര്‍ക്കും മറ്റും വിട്ടുകൊടുക്കുന്നതിന്നു തുല്യവുമായിരിക്കും. ഒരു പക്ഷേ, ചരിത്രം ഒരിക്കലും വീണ്ടെടുപ്പിനു തരാനിടയില്ലാത്ത ഒരു നഷ്ടം കൂടിയായിരിക്കും ഇത്.  
ഒന്നര ശതമാനം വോട്ടുവ്യത്യാസം പറയുന്ന തെരഞ്ഞടുപ്പ്കമീഷന്റെ കണക്ക്  ഇടതുപക്ഷ ലാബലില്‍ മത്സരിച്ച കെ.ടി. ജലീല്‍, പി.ടി.എ റഹീം തുടങ്ങിയ സ്വതന്ത്രരുടെ വോട്ടുകള്‍ ഇടതുപക്ഷത്തിന്റെ ഭാഗത്ത് കൂട്ടാതെയുള്ളതാകാനേ ഇടയുള്ളൂ. കേരളത്തിലെ മൊത്തം വോട്ടര്‍മാര്‍ 23,147,875 പേരാണ്. അതില്‍ 75.12 ശതമാനം പേര്‍ (17,388,072) പേര്‍ വോട്ടു രേഖപ്പെടുത്തി.  ഇതില്‍ 79,30,687 പേര്‍ ( 45.61 ശതമാനം) യു.ഡി.എഫിനും 78,65,320 (45.23 ശതമാനം) പേര്‍ എല്‍.ഡി.എഫിനും വോട്ടുചെയ്തു. വോട്ടിലെ വ്യത്യാസം വെറും 65,367 (0.37ശതമാനം) മാത്രം. അഥവാ, പതിനായിരം വോട്ടെണ്ണുമ്പോള്‍ 37 വോട്ടിന്റെ അന്തരം. ഇതിനു പുറമേ മുന്നണിബാഹ്യമായി ബി.ജെ.പിക്ക് 140 മണ്ഡലങ്ങളില്‍ നിന്നായി 10,57,283 (6.1 ശതമാനം) എസ്.ഡി.പി.ഐക്ക് 80 മണ്ഡലങ്ങളില്‍ നിന്നായി ( ആറുമാസം മുമ്പ് നടന്ന പഞ്ചായത്ത് തെരഞ്ഞടുപ്പുമായി തട്ടിച്ചു പറഞ്ഞാല്‍ പന്തീരായിരം വാര്‍ഡുകളില്‍നിന്ന്) 155,174 വോട്ടും (ഇത് ആറു മാസം മുമ്പ് പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ ജനകീയ വികസനമുന്നണിക്ക് വെറും 1650 വാര്‍ഡുകളില്‍നിന്നു കിട്ടിയ വോട്ടിനു തുല്യമാണ്)കിട്ടി. യു.ഡി.എഫില്‍ മുസ്‌ലിംലീഗ് മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ എട്ടു ശതമാനവും 20 സീറ്റും കരസ്ഥമാക്കിയപ്പോള്‍, കേരളകോണ്‍. മാണിക്ക് അഞ്ചുശതമാനം വോട്ടില്‍  വെറും ഒമ്പതു സീറ്റ്  (6.4 ശതമാനം) നേടാനേ സാധിച്ചുള്ളൂ.   
യഥാര്‍ഥത്തില്‍, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത്‌തെരഞ്ഞെടുപ്പിലും യു.ഡി.എഫ് നടത്തിയ മുന്നേറ്റം ഈ നിയമസഭാതെരഞ്ഞെടുപ്പിലും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. മാര്‍ച്ച് തുടക്കത്തില്‍തന്നെ നടന്ന 13 പഞ്ചായത്ത് വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളുടെ ഫലം നിയമസഭാ തെരഞ്ഞടുപ്പിന്റെ കൂടി ഫലങ്ങള്‍ സൂചിപ്പിച്ചിരുന്നു എന്നതാണ് വസ്തുത. ഈ 13 വാര്‍ഡുകളില്‍ പതിനൊന്നും യു.ഡി.എഫിന്‍േറതായിരുന്നു. ഫലം വന്നപ്പോള്‍  പതിനൊന്നില്‍ മൂന്നു സീറ്റ് യു.ഡി.എഫിന്  നഷ്ടപ്പെട്ടു-അതും സാമാന്യം നല്ല മാര്‍ജിനില്‍. വെറും സുഖമുള്ള വാര്‍ത്തകള്‍ മാത്രം കേള്‍ക്കാന്‍ ശീലിച്ച യു.ഡി.എഫു കാര്‍ അതപ്പടി അവഗണിച്ചു സ്വപ്‌നാടനത്തിനു തന്നെ തീരുമാനിക്കുകയായിരുന്നു. അസുഖകരമായ വാര്‍ത്തകളെ വിശകലനവിധേയമാക്കുന്നവരുടെ മേല്‍ അവര്‍ പക്ഷപാതിത്തം ആരോപിച്ചു. മാര്‍ച്ചില്‍ തന്നെ കഴിഞ്ഞ ഒക്‌ടോബറില്‍ നിന്നു വ്യത്യാസം കണ്ടുതുടങ്ങി എന്നായിരുന്നു ആ ഉപതെരഞ്ഞടുപ്പ്ഫലം സൂചിപ്പിച്ചിരുന്നത്. പിന്നെ, അതിനുശേഷം ഉണ്ടായ ഐസ്‌ക്രീമും ബാലകൃഷ്ണപിള്ള എപ്പിസോഡും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിനിര്‍ണയവും, അണ്ണാഹസാരെ സത്യഗ്രഹവും എന്‍ഡോസള്‍ഫാനിലെ അച്യുതാനന്ദന്റെ ഇടപെടലും, മുസ്‌ലിംലീഗ് കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിച്ചതുമൊക്കെ വേറെയും.
മലപ്പുറത്തെ ലീഗുകാര്‍ക്ക് അച്യുതാനന്ദനെ ദഹിക്കാതിരിക്കാന്‍ ന്യായമോ അല്ലാത്തതോ ആയ നിരവധി കാരണങ്ങളുണ്ടായിരിക്കാം. അതുപോലെ, ലീഗിനു സ്വന്തമായി ഏതുതരം നേതൃത്വവുമാകാം. മാത്രവുമല്ല, ഒരു പാര്‍ട്ടിക്ക് അതര്‍ഹിക്കുന്ന നേതൃത്വത്തെ തന്നെയാണ് ലഭിക്കുക. പക്ഷേ, കേരളജനത അത്തരത്തിലുള്ള ഒരു നേതൃത്വത്തെ അവര്‍ക്കു മുകളില്‍ വെച്ചുകെട്ടാന്‍ സമ്മതിക്കില്ല എന്നതുകൂടിയാണ് ഈ തെരഞ്ഞടുപ്പ്ഫലം നല്‍കുന്ന പാഠം. പ്രബുദ്ധമായ കേരളജനത കുറച്ചുകൂടി നല്ല നേതൃത്വത്തെ അര്‍ഹിക്കുന്നുമുണ്ട്. അതുകൊണ്ടു കൂടിയാണല്ലോ കേരളത്തിലെ ഏതാണ്ടെല്ലാ പാര്‍ട്ടികളും മിക്കവാറും മണ്ഡലങ്ങളില്‍ ബിരുദക്കാരെയും ബിരുദാനന്തരബിരുദക്കാരെയും മത്സരിപ്പിച്ചത്. ഇടമലയാര്‍കേസില്‍ പെട്ട ബാലകൃഷ്ണപിള്ളയെ മത്സരിപ്പിക്കാതിരുന്ന പോലെ കുഞ്ഞാലിക്കുട്ടി മത്സരിക്കുന്നതിനെയും യു.ഡി.എഫ് തടയണമായിരുന്നുവെന്ന്  ഈ തെരഞ്ഞടുപ്പ്ഫലം തെളിയിച്ചു. അങ്ങനെയൊരു സമീപനമാകട്ടെ, ലീഗിനെ ഒരു തരത്തിലും ദോഷകരമായി ബാധിക്കില്ലായിരുന്നു. എന്നല്ല, ലീഗിനെ കൂടുതല്‍ ധാര്‍മികമായും ജനകീയമായും ശക്തിപ്പെടുത്തുകയു ചെയ്യുമായിരുന്നു.  കുഞ്ഞാലിക്കുട്ടിക്കാവട്ടെ, വെറും ആറു മാസത്തിനകം പ്രശ്‌നങ്ങളൊക്കെ അല്‍പംകൂടി തെളിയുകയും ശാന്തമാവുകയും ചെയ്ത ശേഷം ഡമ്മിയെ രാജിവെപ്പിച്ചു കൂടുതല്‍ തിളക്കത്തോടെ ജയിച്ചുവരുകയും ചെയ്യാമായിരുന്നു. ഇത് നിര്‍ദേശിക്കാന്‍ യു.ഡി.എഫ് പക്ഷത്തോ ലീഗിന്റെ വാലായി നില്‍ക്കുന്ന മതസംഘടനകളുടെ പക്ഷത്തോ ആരും ഇല്ലാതെ പോയതാണ് യു.ഡി.എഫിന് യഥാര്‍ഥത്തില്‍ ദുരന്തമായി കലാശിച്ചത്. യു.ഡി.എഫും മതസംഘടനകളും ഇത് അച്യുതാനന്ദന്റെ കുത്തിത്തിരിപ്പും ഗൂഢാലോചനയുമായി ചിത്രീകരിക്കാനാണ് ശ്രമിച്ചത്. അപ്പോള്‍ അവര്‍ ഓര്‍മിച്ചില്ല, ഈ ബാലകൃഷ്ണപിള്ളയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കോടതിയുടെ ഇടപെടലിലൂടെയും കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കുഞ്ഞാലിക്കുട്ടിയുടെയും നേരത്തേ മുസ്‌ലിംലീഗുകാരന്‍ തന്നെയായിരുന്ന കുഞ്ഞാലിക്കുട്ടിയുടെ തന്നെ ഭാര്യസഹോദരീഭര്‍ത്താവ് റഊഫിന്റെയും വാര്‍ത്താസമ്മേളനങ്ങളിലൂടെയും ആയിരുന്നുവെന്ന് പൊതുജനങ്ങള്‍ മനസ്സിലാക്കുമെന്ന്. പക്ഷേ, ഒരു കാര്യം തെരഞ്ഞെടുപ്പ്ഫലം തെളിയിച്ചു. അച്യുതാനന്ദന്റെ കുത്തിത്തിരിപ്പും ഗൂഢാലോചനയുമായി സംഭവത്തെ ചിത്രീകരികരിക്കാനുള്ള ശ്രമം മലപ്പുറം ജില്ലയില്‍ വിജയിച്ചു. കേരളത്തിലെ ഇതരജില്ലകളില്‍ തിരിച്ചടിച്ചു. അതുതന്നെയാണ് മലപ്പുറം ജില്ലക്കും ഇതര ജില്ലകള്‍ക്കും ഇടയില്‍ ഈ തെരഞ്ഞടുപ്പ് വ്യക്തമായും കാണിച്ചു തന്ന വ്യത്യാസവും. ഇടതുപക്ഷമാകട്ടെ, തെരഞ്ഞെടുപ്പാനന്തരമുള്ള പ്രവര്‍ത്തനങ്ങളെയും പ്രക്ഷോഭപരിപാടികളെയും കേന്ദ്രീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനും അച്യുതാനന്ദന്റെ നേതൃത്വത്തില്‍ അഴിമതിക്കാര്‍ക്കും മറ്റുമെതിരെയുള്ള ജനകീയ സമരങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും ഇത്തവണ കുഞ്ഞാലിക്കുട്ടി ജയിക്കാനാണ് ആഗ്രഹിച്ചിട്ടുണ്ടാവുക. അങ്ങനെയെങ്കില്‍ ആ കെണിയില്‍ യു.ഡി.എഫും ലീഗും വീണെന്നു വേണം കരുതാന്‍. ചുരുക്കത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ ജയം ലീഗിന്റെയും യു.ഡി.എഫിന്റെയും തോല്‍വിയായോ എന്ന് വരുംദിനങ്ങള്‍ തെളിയിക്കും.     
ഏതായാലും ഈ തെരഞ്ഞെടുപ്പ്ഫലം യു.ഡി.എഫുകാര്‍ക്ക് വളരെ സങ്കടകരമായിരിക്കും. കാരണം, മാണിയും ജോസഫും ജേക്കബും യു.ഡി.എഫിനൊപ്പമാണ് ഉണ്ടായിരുന്നത്. ലീഗും ഐ.എന്‍.എല്ലിന്റെ മുക്കാലും യു.ഡി.എഫില്‍ തന്നെയാണുള്ളത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പോരാഞ്ഞിട്ട് കഴിഞ്ഞ പ്രാവശ്യം ഇല്ലാതിരുന്ന മുരളിയും അനുയായികളും കൂടിയുണ്ട്. ആര്‍.എസ്.പിയുടെ ഷിബു ബേബിജോണ്‍ വിഭാഗവും, വീരേന്ദ്രകുമാറിന്റെ ജനതാദളും യു.ഡി.എഫിലാണ്. സീറ്റുകളൊന്നും കിട്ടിയില്ലെങ്കിലും അവരവരുടെ തട്ടകങ്ങളില്‍ അത്യാവശ്യം വോട്ടുകളുള്ള ജെ.എസ്.എസിനെയും സി.എം.പിയെയും യു.ഡി.എഫില്‍ തന്നെ നിലനിര്‍ത്തിയിട്ടുണ്ടായിരുന്നു. പോരാഞ്ഞിട്ട്, നേമത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കു കിട്ടിയ വെറും ഇരുപതിനായിരം വോട്ടിനെയും ഒ. രാജഗോപാലിന്റെ വോട്ട് 43,000 ആയി വര്‍ധിച്ചതിനെയും പഠനവിധേയമാക്കിയാല്‍ തെളിയുന്ന പോലെ, ജയമുറപ്പിക്കാന്‍ ബി.ജെ.പിയുമായി രമേശ് ആവുന്നിടത്തൊക്കെ വേണ്ടുന്ന ധാരണയും ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. എസ്.എന്‍.ഡി.പിയും എന്‍.എസ്.എസും ജയിക്കാന്‍ പോകുന്ന മുന്നണിയെന്ന നിലയില്‍ യു.ഡി.എഫിനു തന്നെ പിന്തുണ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇടയലേഖനമൊന്നും ഇറക്കിയില്ലെങ്കിലും കെ.സി. ബി.സിയും ഇതര മതമേലധ്യക്ഷന്മാരും എപ്പോഴുമെന്ന പോലെ യു.ഡി.എഫിനു ഒപ്പം തന്നെയായിരുന്നു എന്നും അറിയാം. മാത്രവുമല്ല, ഇപ്പോള്‍ യു.ഡി.എഫ് ജയിക്കാനിരിക്കുമ്പോള്‍ അവരില്‍ ഒരാളും മണ്ടത്തരം കളിക്കുമെന്ന് വിശ്വസിക്കാനാവില്ല. അതുകൊണ്ടല്ലേ സിന്ധുജോയിയും കെ.എസ്. മനോജുമൊക്കെ നേരത്തെ തന്നെ മറുകണ്ടം ചാടിയത്. പോരാഞ്ഞിട്ട് മലബാറില്‍ കൂട്ടിനു മഞ്ഞളാംകുഴി അലിയും അബ്ദുല്ലക്കുട്ടിയും യു. ഡി. എഫിന് ഒപ്പംതന്നെ കൂടിയില്ലേ? എപ്പോഴും ജയിക്കുന്ന മുന്നണിക്കു മാത്രം പിന്തുണ കൊടുക്കുന്ന മുസ്‌ലിം മതപുരോഹിതന്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരും അനുയായികളും, ലോക്‌സഭയിലേക്കും പഞ്ചായത്തിലേക്കും നടന്ന തെരഞ്ഞെടുപ്പ്ഫലം കണ്ട് യു.ഡി.എഫിന്റെ ജയമുറപ്പിച്ചിരിക്കെ യു.ഡി.എഫിന് അല്ലാതെ മറ്റാര്‍ക്കും വോട്ടു ചെയ്യില്ല. ഒരുപക്ഷേ, കാന്തപുരവും ഔദ്യോഗിക മുജാഹിദ് വിഭാഗവും മടവൂര്‍ മുജാഹിദുമൊക്കെ യോജിക്കുന്ന ഭൂമിമലയാളത്തിലെ ഏക പോയന്റാണ് ഇത്. അതാകട്ടെ, കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പിനു മുമ്പും ശേഷവുമുള്ള തന്റെ പ്രസ്താവനകളില്‍ കൃത്യമായും അവകാശപ്പെടുകയും ചെയ്തിരുന്നു. മാത്രവുമല്ല, അധികാരത്തിന്റെ ചക്കരക്കുടത്തില്‍നിന്ന് ആവുന്നത്ര വാരാന്‍ ഉദ്ദേശിക്കുന്ന സകലരും യു.ഡി.എഫിന്റെ ജയമുറപ്പിച്ചതിനാല്‍ അവരെ തന്നെയേ പിന്താങ്ങിക്കാണുകയുള്ളൂ. പിന്നെ ഭരണവിരുദ്ധവികാരവും കേന്ദ്രഭരണത്തിന്റെ പിന്തുണയും. പിന്നെ മീഡിയവമ്പന്മാരുടെ കൂട്ടും!  പൂര്‍ണ വിജയത്തിന്റെ ചേരുവക്ക് ഇനിയെന്താണ് വേണ്ടത്?  മുന്നണിബന്ധങ്ങള്‍ക്ക് അതീതമായി ആകെ എതിരായുണ്ടായിരുന്നത് കാര്യമായ വോട്ടൊന്നും ഇല്ലാത്ത കഴിഞ്ഞ പഞ്ചായത്ത്‌തെരഞ്ഞെടുപ്പില്‍ ജനകീയ വികസനമുന്നണിയായി മത്സരിച്ച്  1650ല്‍ പരം വാര്‍ഡിലെ 13 ലക്ഷം വോട്ടര്‍മാര്‍ പോള്‍ ചെയ്തതില്‍ നിന്നു വെറും ഒന്നര ലക്ഷം വോട്ടു മാത്രം ( 11.5 ശതമാനം) മാത്രം നേടിയ ജമാഅത്തും പരിവാരവും മാത്രം. തോല്‍ക്കുമെന്ന് ഉറപ്പുള്ള ഒരു കൂട്ടിനു ആരെങ്കിലും പിന്തുണക്കുന്നുണ്ടെങ്കില്‍ അത് ചില മൂല്യങ്ങളുടെയും താരതമ്യവിശകലനങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമേ ആയിരിക്കൂ. മാത്രവുമല്ല, എല്‍.ഡി.എഫില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയല്ലാത്ത ജനപിന്തുണയുള്ള കേരളകോണ്‍ഗ്രസിനെ പോലുള്ള, അല്ലെങ്കില്‍ ലീഗ്, ജനതാദള്‍ എന്നിവ പോലുള്ള ഒരൊറ്റ പാര്‍ട്ടിയുണ്ടോ?  
എന്നിട്ടും മത സാമുദായികസംഘടനകളുടെ തട്ടകങ്ങളല്ലാത്ത മുഴുവന്‍ ജില്ലകളിലും യു.ഡി.എഫ് എന്തുകൊണ്ട് തോറ്റു? കുഞ്ഞാലിക്കുട്ടി മത്സരിച്ചതുകൊണ്ട് എന്നതിനെക്കാളേറെ, യു.ഡി.എഫിന് മുന്നണിക്കുള്ളില്‍ നിന്ന് ലീഗിനെയും കുഞ്ഞാലിക്കുട്ടിയെയും ഇത് സംബന്ധമായി ഉണര്‍ത്താന്‍ സാധിച്ചില്ല എന്നതായിരിക്കും ഏറെ ശരിയായ ഉത്തരം.  അതുതന്നെയാണ് ഈ തെരെഞ്ഞടുപ്പിലെ ജയപരാജയങ്ങള്‍ക്കുപിന്നിലെ രസതന്ത്രവും.  മുന്നണിയില്‍ ഒത്തിരി ചേരുവകളുണ്ടായിരുന്നു.  പക്ഷേ വിജയത്തിന്റെ രസം നല്‍കുന്ന ചേരുവയാകുന്നതിന് ഒരു കല്ലുകടി തടസ്സമായി നിന്നു. ഒരുപക്ഷേ, സുഗമമായ ഭരണത്തിനും അംഗസംഖ്യയിലെ എണ്ണക്കുറവിനേക്കാള്‍ തടസ്സമായി നില്‍ക്കുക ഈ ഫാക്ടര്‍ തന്നെയായിരിക്കും.



വിജയത്തിന്റെ മറുവശം, ഭരണത്തിന്റെ ഭാരം-എ.ആര്‍

Published on Tue, 05/17/2011 -ഒ
പതിമൂന്നാം കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് ഭിന്ന വിശകലനങ്ങളും വിലയിരുത്തലുകളും തുടരുന്നു. സ്വാഭാവികമായും യു.ഡി.എഫിന്റെ അഭിമാനാര്‍ഹമല്ലാത്ത വിജയത്തിന്റെയും എല്‍.ഡി.എഫിന്റെ അഭിമാനകരമായ പരാജയത്തിന്റെയും കാരണങ്ങള്‍ അപഗ്രഥിക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തുല്യതയില്ലാത്ത ഈ ഫോട്ടോഫിനിഷിങ്ങിന്റെ യഥാര്‍ഥ കാരണങ്ങളെക്കുറിച്ച് പുകമറ സൃഷ്ടിക്കാനാണ് മെനക്കെട്ടു കാണുന്നത്. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് 2010ലെ പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പിലും നേടിയ അമ്പരപ്പിക്കുന്ന മഹാവിജയത്തിനു ശേഷം ഒട്ടും വൈകാതെ വന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അതേ വിജയം തുടരുമെന്നുതന്നെ യു.ഡി.എഫ് വിശ്വസിക്കുകയും ചെയ്തിരുന്നതാണ്. അഞ്ചുവര്‍ഷത്തെ ഇടതുഭരണ പരാജയവും മുഖ്യ ഭരണകക്ഷിയെ വേട്ടയാടിയ വിഭാഗീയത ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നുവെന്ന കണക്കുകൂട്ടലും അതിലുപരി രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ജാതി-സമുദായ സമവാക്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാണെന്ന ശുഭാപ്തിയുമായിരുന്നു യു.ഡി.എഫിന്റെ 90-100 സീറ്റുകളെക്കുറിച്ച സ്വപ്‌നങ്ങള്‍ക്കാധാരം. മലയാളത്തിലെ ഒന്നാംനിര പത്രങ്ങളുടെയും ദൃശ്യമാധ്യമങ്ങളുടെയും കലവറയില്ലാത്ത പിന്തുണ കൂടി ലഭിച്ചതിനാല്‍ മറിച്ചൊരു ചിന്തക്ക് പ്രസക്തിയില്ലായിരുന്നു.
മറുവശത്ത്, വി.എസ് അച്യുതാനന്ദന്‍ എന്ന ഘടകം അപ്രതീക്ഷിത തിളക്കത്തോടെ രംഗപ്രവേശം ചെയ്യുന്നതുവരെ ഇടതുമുന്നണിക്ക് ശക്തമായൊരു പ്രതിപക്ഷമായി തിരിച്ചുവരുന്നതിനെക്കുറിച്ചുപോലും സന്ദേഹമുണ്ടായിരുന്നുവെന്നതാണ് വാസ്തവം. ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ പിടിച്ചുകുലുക്കിയ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം അവശേഷിച്ച മൂന്നരമാസത്തെ ഹ്രസ്വമായ ഇടവേളയില്‍ ഭരണത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനും ഒട്ടേറെ ജനക്ഷേമ നടപടികള്‍ക്ക് തുടക്കമിടാനും അച്യുതാനന്ദന്‍ സര്‍ക്കാര്‍ കിണഞ്ഞുശ്രമിച്ചുവെന്നത് ശരിയാണ്. തന്മൂലം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരല്‍പം മെച്ചപ്പെട്ട പ്രദര്‍ശനം എല്‍.ഡി.എഫിന് കാഴ്ചവെക്കാനാവുമെന്ന പ്രതീക്ഷയും ഉളവായി. അപ്പോഴും ഒരടിസ്ഥാന ദൗര്‍ബല്യം പരിഹരിക്കപ്പെടാതെ കിടന്നു. ഇടതുമുന്നണിയില്‍നിന്ന് പി.ജെ. ജോസഫിന്റെ കേരള കോണ്‍ഗ്രസ് ഗ്രൂപ്പും എം.പി. വീരേന്ദ്രകുമാറിന്റെ ജനതാദളും വിട്ടുപോയ ക്ഷീണം നിലനില്‍ക്കെ ജനപിന്തുണയുള്ള ഒരേയൊരു സി.പി.എം മാത്രമാണ് കോണ്‍ഗ്രസ്-മുസ്‌ലിംലീഗ്-കേരള കോണ്‍ഗ്രസ് ശക്തമായ കൂട്ടുകെട്ടിനെ നേരിടാനുള്ളത് എന്നതായിരുന്നു ആ ബലഹീനത. സി.പി.എമ്മിനാവട്ടെ പഴയ ഭദ്രതയും കെട്ടുറപ്പും നഷ്ടമായിരുന്നുതാനും. ഒടുവില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ പക്ഷേ, യു.ഡി.എഫിന്റെ സ്വതഃസിദ്ധമായ ദൗര്‍ബല്യങ്ങള്‍ ഒന്നൊന്നായി പുറത്തുവരാന്‍ തുടങ്ങി. സീറ്റ് പങ്കുവെപ്പിനെച്ചൊല്ലി ഘടകകക്ഷികള്‍ ഉയര്‍ത്തിയ അവകാശവാദങ്ങളും സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ അവസാന നിമിഷം വരെ തുടര്‍ന്ന അനിശ്ചിതത്വവും ആദ്യഘട്ടത്തില്‍ തന്നെ ഇടതുമുന്നണിക്ക് പ്രചാരണത്തില്‍ മേല്‍ക്കൈ സമ്മാനിച്ചു. താന്‍ മത്സരിക്കുന്നതിനെച്ചൊല്ലി പാര്‍ട്ടിയില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് വിരാമമിട്ട് വി.എസ്. അച്യുതാനന്ദന്‍ സ്ഥാനാര്‍ഥിത്വം ഉറപ്പാക്കി ഗോദയിലിറങ്ങിയതോടെയാണ് ശരിക്കും ഇടതുമുന്നണിക്ക് ജീവന്‍ വെക്കുന്നതും വലതുമുന്നണി അപ്രതീക്ഷിതമായി പ്രതിരോധത്തിലാവുന്നതും. വി.എസ് പൊരുതി നേടിയെടുത്ത, ഇടമലയാര്‍ അഴിമതിക്കേസിലെ സുപ്രീംകോടതി വിധി ആര്‍. ബാലകൃഷ്ണപിള്ളയെ ജയിലിലെത്തിച്ചതോടെ യു.ഡി.എഫിന്റെ ശിരസ്സ് ശരിക്കും കുനിയുക തന്നെ ചെയ്തു. അവിചാരിതമായി ഭാര്യാസഹോദരീ ഭര്‍ത്താവ് റഊഫ് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കളങ്കിതനായ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് പുനര്‍ജീവിപ്പിക്കുക കൂടി ചെയ്തപ്പോള്‍ രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ ആഞ്ഞടിക്കാന്‍ വി.എസിന് രണ്ടാമത്തെ ആയുധവും കൈവന്നു. രണ്ടുമായി അദ്ദേഹം നടത്തിയ ജൈത്രയാത്രയുടെ ബാക്കിപത്രമാണ് സത്യംപറഞ്ഞാല്‍ ഇടതുമുന്നണിയുടെ നവജീവന്‍. അതോടൊപ്പം ലോക്‌സഭ/ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രകടമായ ശക്തമായ ഭരണവിരുദ്ധ വികാരം ജനങ്ങളില്‍ മിക്കവാറും അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. പകരം യു.പി.എ സര്‍ക്കാറിന്റെ സര്‍വകാല റെക്കോഡ് തകര്‍ത്ത സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത്, ആദര്‍ശ് ഫ്‌ളാറ്റ് അഴിമതികള്‍ യു.ഡി.എഫിനെ തീര്‍ത്തും പ്രതിരോധത്തില്‍ വീഴ്ത്തുകയും ചെയ്തു. ഒരുവേള തെരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ മുഴുവന്‍ ആഞ്ഞടിച്ച എന്‍ഡോസള്‍ഫാന്‍ വിരുദ്ധവികാരം ഒരല്‍പം മുമ്പായിരുന്നെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സമ്പൂര്‍ണ പതനത്തിന് തന്നെ സാക്ഷ്യം വഹിച്ചേനെ.
ഒരു ശതമാനം വോട്ടിന്റെയും നാലേനാല് സീറ്റുകളുടെയും പിന്‍ബലത്തിലാണ് ഇപ്പോള്‍ യു.ഡി.എഫ് കഷ്ടിച്ച് അധികാരത്തിലേറിയിരിക്കുന്നത്. അതില്‍ മുസ്‌ലിംലീഗ് കൈവരിച്ച തകര്‍പ്പന്‍ വിജയമാണ് സര്‍വഥാ സമ്മതിക്കപ്പെട്ട വസ്തുത. മത്സരിച്ച 24 സീറ്റുകളില്‍ 20ഉം നേടിയെടുത്ത മുസ്‌ലിംലീഗ് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയതിന്റെ ഒന്നരയിരട്ടി സീറ്റുകള്‍ ലീഗ് അടിച്ചെടുത്തു. മലപ്പുറത്ത് മുസ്‌ലിംലീഗിന് പ്രതിയോഗി ഇല്ലെന്നും തെളിയിക്കപ്പെട്ടു. പക്ഷേ, മുസ്‌ലിംലീഗിന്റെ വിജയകാരണങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ ബോധപൂര്‍വം വളച്ചൊടിക്കപ്പെടുകയോ തമസ്‌കരിക്കപ്പെടുകയോ ചെയ്യുന്ന ചില വസ്തുതകളിലേക്കുകൂടി ഈ സന്ദര്‍ഭത്തില്‍ വിരല്‍ചൂണ്ടാതെ വയ്യ. പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ റഊഫ് ഉന്നയിച്ച ആരോപണവും അത് ആയുധമാക്കി വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രചാരണവും മലബാറിലെ മുസ്‌ലിം സമുദായത്തില്‍ സാമാന്യമായി ഒരു ചലനവും സൃഷ്ടിച്ചില്ലെന്നത് നേരാണ്. എന്നല്ല, പൂര്‍വാധികം വാശിയോടെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ലീഗണികള്‍ രംഗത്തിറങ്ങാന്‍ അത് നിമിത്തമൊരുക്കുകയും ചെയ്തു. എന്നാല്‍, പൊതുസമൂഹത്തില്‍ റഊഫിന്റെ വെളിപ്പെടുത്തലും വി.എസിന്റെ കടന്നാക്രമണവും ഉളവാക്കിയ പ്രത്യാഘാതങ്ങള്‍ എന്താണ്? തീര്‍ച്ചയായും രാഷ്ട്രീയ നേതാക്കളുടെ ധാര്‍മികത്തകര്‍ച്ചയെക്കുറിച്ചും നിയമവാഴ്ച അട്ടിമറിക്കപ്പെടുന്നതിനെക്കുറിച്ചും വ്യാപകമായ ആശങ്കകള്‍ അത് സൃഷ്ടിച്ചിട്ടുണ്ട് എന്നുതന്നെയാണ് തെരഞ്ഞെടുപ്പുഫലങ്ങള്‍ അനാവരണം ചെയ്ത യാഥാര്‍ഥ്യം. ഇതിന് വിലകൊടുക്കേണ്ടിവന്നത് പക്ഷേ, യു.ഡി.എഫ് പൊതുവിലും മുഖ്യകക്ഷിയായ കോണ്‍ഗ്രസുമാണെന്ന് മാത്രം. വെറും 38 സീറ്റുകളുമായി സംസ്ഥാനത്തെ രണ്ടാം കക്ഷിയായി കോണ്‍ഗ്രസ് പതിച്ചതിന്റെ കാരണം മറ്റെന്തിനേക്കാളുമേറെ പൊതുജീവിതത്തിലെ അഴിമതിയിലും ധര്‍മച്യുതിയിലും മനംനൊന്തവരുടെ ധര്‍മരോഷമാണ്. വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പോരാട്ടം ആ ദിശയില്‍ ചിന്തിക്കാന്‍ പ്രേരകമായിത്തീര്‍ന്നു എന്നതാണ് ശരി. ഐസ്‌ക്രീം പെണ്‍വാണിഭക്കേസില്‍ നിയമം സ്വാഭാവികവഴി സ്വീകരിച്ചതിനാല്‍ നിരപരാധികള്‍ രക്ഷപ്പെടുകയായിരുന്നില്ല. ധനശക്തിയും അധികാര ദുര്‍വിനിയോഗവും ദുഃസ്വാധീനവും വഴി അട്ടിമറിക്കപ്പെടുകയായിരുന്നു എന്ന് വിശ്വസിക്കുന്നവരാണ് പൊതുസമൂഹം. അതുകൊണ്ടുതന്നെ ഈ ധാര്‍മിക സമസ്യ അച്യുതാനന്ദന്‍ ഭരണമാറ്റത്തെ അതിജീവിച്ചും ആയുധമാക്കാനാണിട.
രണ്ടാമതായി തീവ്രവാദത്തിനും വര്‍ഗീയതക്കുമെതിരെ മതേതരത്വത്തിലൂന്നി മുസ്‌ലിം സമൂഹത്തെ ഏകീകരിക്കാന്‍ ലീഗ് നടത്തിയ ധീരശ്രമത്തിന്റെ പരിണതിയാണ് പാര്‍ട്ടിയുടെ അഭൂതപൂര്‍വമായ വിജയമെന്നാണ് മുസ്‌ലിംലീഗും യു.ഡി.എഫ് അനുകൂല മാധ്യമങ്ങളും മതേതരത്വ ചാവേറുകളുമായ ബുദ്ധിജീവികളും പൊതുസമൂഹത്തെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്. സംഭവിച്ചതോ? കമ്യൂണിസ്റ്റ് വിരോധത്തിന്റെയും ഇടതുഭരണ വിരുദ്ധതയുടെയും ഭൂമികയില്‍ പ്രബല മതന്യൂനപക്ഷങ്ങളായ മുസ്‌ലിം-ക്രൈസ്തവ സമുദായങ്ങളെ ധ്രുവീകരിക്കാനും അതോടൊപ്പം മുസ്‌ലിം തീവ്രവാദ ഭീഷണി ചൂണ്ടിക്കാട്ടി ഭൂരിപക്ഷ സമുദായത്തെ അടുപ്പിച്ചുനിര്‍ത്താനും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതല്‍ ആരംഭിച്ച ആസൂത്രിത നീക്കങ്ങളുടെ തുടര്‍ച്ചയാണ് നിയമസഭാ തെരഞ്ഞെടുപ്പിലും പ്രകടമായത്. മറ്റെല്ലാ ദേശീയ, പ്രാദേശിക ഇഷ്യൂകളെയും നിഷ്പ്രഭമാക്കിക്കൊണ്ട്, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുമായി വേദി പങ്കിട്ടതായിരുന്നല്ലോ കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഗതിപോലും നിര്‍ണയിച്ച മുഖ്യഘടകം. പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമി ജനകീയ വികസന മുന്നണികളുണ്ടാക്കി 1700ഓളം വാര്‍ഡുകളില്‍ മത്സരിക്കാന്‍ തീരുമാനിച്ചപ്പോഴാകട്ടെ മുസ്‌ലിം തീവ്രവാദം തെരഞ്ഞെടുപ്പുരംഗം ഹൈജാക്ക് ചെയ്യാന്‍ പോവുന്നുവെന്ന മുറവിളിയായി. (ആ പ്രചാരണത്തില്‍ സി.പി.എമ്മും വീണു എന്നതും പരമാര്‍ഥം). യഥാര്‍ഥത്തില്‍ മുസ്‌ലിംലീഗ് പ്രചാരണത്തിന്റെ മര്‍മം പി.കെ. കുഞ്ഞാലിക്കുട്ടി ഭംഗ്യന്തരേണ സൂചിപ്പിക്കാതിരുന്നില്ല. മുസ്‌ലിം സാമുദായിക രാഷ്ട്രീയ പ്രതലത്തിലേക്ക് ഇനിയാരും കടന്നുവരരുതെന്ന ശാഠ്യമായിരുന്നു ഈ പുകമറയുടെ പിന്നില്‍. കാല്‍ ലക്ഷത്തോളം വരുന്ന പഞ്ചായത്ത്-നഗരസഭാ വാര്‍ഡുകളില്‍ ഈ സംഖ്യ ഒന്നുമല്ലെന്നും അതില്‍തന്നെ നടാടെ മത്സരിക്കുന്ന ജനകീയ കൂട്ടായ്മകള്‍ക്ക് അതിശക്തമായ മുന്നണികള്‍ക്കെതിരെ ബഹുഭൂരിഭാഗം വാര്‍ഡുകളിലും വിജയിക്കാനാവില്ലെന്നും മനസ്സിലാക്കിക്കൊണ്ടുതന്നെയായിരുന്നു 'മതേതരത്വം അപകടത്തില്‍' എന്ന കോലാഹലം. മറുവശത്ത് സാമ്പ്രദായിക ജമാഅത്ത് വിരോധം മുഖ്യദൗര്‍ബല്യമായ മതസംഘടനകളെ ലീഗിനുവേണ്ടി ജീവന്മരണ പോരാട്ടത്തിനിറക്കാനും ഇതുതന്നെ കുഞ്ഞാലിക്കുട്ടിയും കൂട്ടരും അവസരമാക്കി. ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോഴും അതേ അടവുനയമാണ് മുസ്‌ലിംലീഗ് പ്രയോഗിച്ചത്. അല്ലെങ്കിലും ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ കിട്ടാന്‍ പോവുന്നില്ലെന്ന് ഉറപ്പിച്ച കുഞ്ഞാലിക്കുട്ടി വോട്ട് വേണ്ടെന്ന് ഒരു പ്രഖ്യാപനം നടത്തുകയായിരുന്നു. (വോട്ട് വേണമെന്നുള്ള ലീഗ് സ്ഥാനാര്‍ഥികള്‍ അത് ലഭ്യമാക്കാനുള്ള വഴികള്‍ തേടിയതും അത് സ്വീകരിച്ചതും സ്വകാര്യം).
ഇതോടെ 'തീവ്രവാദ വിരുദ്ധ' മതേതരത്വത്തിന്റെ പടയാളികളാവാന്‍ ഒരിക്കല്‍കൂടി സാമുദായിക പാര്‍ട്ടിക്ക് അവസരം കൈവന്നു. പക്ഷേ, ഈ കുതന്ത്രത്തിന് വിലകൊടുക്കേണ്ടി വന്നതും കോണ്‍ഗ്രസും യു.ഡി.എഫിലെ മറ്റു ഘടകങ്ങളുമാണ്. പൊന്നാനിയിലും തവനൂരിലും വടകരയിലും അത് പ്രകടമായി. ജമാഅത്ത് വിരുദ്ധ പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ച എം.കെ. മുനീറും കെ.എം. ഷാജിയുമാണ് ലീഗ് സ്ഥാനാര്‍ഥികളില്‍ ഏറ്റവും കുറഞ്ഞ വോട്ടുകളോടെ കരപറ്റിയത് എന്നതും ശ്രദ്ധേയം. അതേയവസരത്തില്‍, കേരളത്തിലെ തെരഞ്ഞെടുപ്പു ഫലങ്ങള്‍ വിശകലനം ചെയ്ത സി.പി.എം പോളിറ്റ്ബ്യൂറോ കേരളത്തിലെ പാര്‍ട്ടിയുടെ അഭിമാനാര്‍ഹമായ വിജയത്തില്‍ മുസ്‌ലിം വോട്ടുകളും ചില മുസ്‌ലിം സംഘടനകള്‍ പ്രഖ്യാപിച്ച പരസ്യമായ പിന്തുണയും വഹിച്ച പങ്ക് എടുത്തുകാട്ടിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഅ്ദനിയുമായി വേദി പങ്കിട്ടത് തെറ്റായിപ്പോയി എന്ന് ഏറ്റുപറഞ്ഞ സി.പി.എം നേതൃത്വം തന്നെയാണ് മുസ്‌ലിം സംഘടനകളുടെ പിന്തുണ നന്ദിപൂര്‍വം അനുസ്മരിച്ചത് എന്നോര്‍ക്കണം. ഇടതുമുന്നണിയുടെ ബഹുഭൂരിഭാഗം സ്ഥാനാര്‍ഥികള്‍ക്കും പരസ്യ പിന്തുണ പ്രഖ്യാപിച്ച മുസ്‌ലിം സംഘടന ജമാഅത്തെ ഇസ്‌ലാമിയായിരുന്നല്ലോ. ജമാഅത്തിന്റെ 'തീവ്രവാദമോ' മതമൗലികതാ വാദമോ പിന്തുണ സ്വീകരിക്കുന്നതിന് രാജ്യത്തെ ഏറ്റവും വലിയ ഇടതുപക്ഷ പാര്‍ട്ടിക്ക് തടസ്സമായില്ല. പൊതുസമൂഹത്തെ അത് പ്രതികൂലമായി സ്വാധീനിച്ചതുമില്ല.
ഇനി മുസ്‌ലിംലീഗിന്റെ അവകാശവാദത്തിന്റെ മറുവശമോ? പിന്തിരിപ്പന്‍ യാഥാസ്ഥിതിക മതപണ്ഡിത സംഘടനകളെപ്പോലും ഭരണമാറ്റത്തിന്റെ പ്രലോഭനത്തില്‍ കൂടെക്കൂട്ടിയാണ് ലീഗ് ഇത്തവണ നേട്ടം കൊയ്തത്. ഒരുവശത്ത് പാണക്കാട് കുടുംബം നേതൃത്വം നല്‍കുന്ന സമസ്ത ഔദ്യോഗിക വിഭാഗവും മറുവശത്ത് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ വിഘടിത വിഭാഗവും തിരുകേശത്തെച്ചൊല്ലി പരസ്യമായി ഏറ്റുമുട്ടവെ എ.പി സുന്നികളെ ചേര്‍ത്തുപിടിക്കാനുള്ള ശ്രമമാണ് കുഞ്ഞാലിക്കുട്ടി നടത്തിയത്. അതാകട്ടെ, ഭരണത്തിന്റെ പ്രയോജനങ്ങളില്‍ അവരെക്കൂടി പങ്കാളികളാക്കിക്കൊണ്ടേ സാധ്യമാവൂ. അതിനര്‍ഥം കടുത്ത അന്ധവിശ്വാസ ചൂഷണത്തിന്റെയും വ്യാപാരവത്കരണത്തിന്റെയും പേരില്‍ പ്രതിക്കൂട്ടിലായ എ.പി വിഭാഗത്തിനെതിരെ ശബ്ദിക്കാന്‍പോലും മുസ്‌ലിംലീഗിനെ അശക്തമാക്കുന്നതോടൊപ്പം പാര്‍ട്ടിയുടെ മതേതരത്വ പുരോഗമന പ്രതിച്ഛായയെ സമൂഹത്തില്‍ അപഹാസ്യമാക്കുകയും ചെയ്യും. ഇത്തരം വൈരുധ്യങ്ങളെയും പാളിച്ചകളെയുമാകെ ജനദൃഷ്ടിയില്‍നിന്ന് മറച്ചുപിടിക്കാനുള്ള പുകമറ കൂടിയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ നേര്‍ക്കുള്ള കടന്നാക്രമണം. ഇമ്മാതിരി ഗിമ്മിക്കുകളുടെ പേരില്‍ സമൂഹത്തെ വിഡ്ഢീകരിക്കാന്‍ എത്രകാലം കഴിയും എന്ന ചോദ്യമുണ്ട്.
രണ്ട് വോട്ടിന്റെ ഞാണിന്മേല്‍ കളിയുമായി പരീക്ഷണത്തിനിറങ്ങിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നേരിടാന്‍പോകുന്ന ഏറ്റവും കടുത്ത വെല്ലുവിളികളിലൊന്ന് തങ്ങളെ കഷ്ടിച്ച് അധികാരത്തില്‍ കടന്നുകൂടാന്‍ സഹായിച്ച സകലമാന സാമുദായിക-ജാതി കൂട്ടായ്മകളുടെയും പരസ്‌പരവിരുദ്ധ സമ്മര്‍ദത്തെ എങ്ങനെ അതിജീവിക്കാം എന്നതുതന്നെയാവും. ഇടതുമുന്നണി സര്‍ക്കാറിനെ താഴെയിറക്കാന്‍ കൂട്ടുപിടിച്ച അതേശക്തികളെ ഭരണത്തിലേറിയാല്‍ മറക്കാനൊക്കില്ലല്ലോ. എല്ലാറ്റിനെയും നേരിടാനുള്ള അതിജീവന മന്ത്രമായി സംസ്ഥാനത്തെ സാങ്കല്‍പിക മുസ്‌ലിം തീവ്രവാദ ഭീഷണി ഉയര്‍ത്തിപ്പിടിക്കാന്‍ മുസ്‌ലിംലീഗും വലതുപക്ഷ മാധ്യമങ്ങളും കിണഞ്ഞു ശ്രമിച്ചാലും അടിതെറ്റുകയേ ചെയ്യൂ.

കേരളത്തില്‍ ഭരണവിരുദ്ധ വികാരമുണ്ടായില്ല -ജമാഅത്തെ ഇസ്‌ലാമി


കോഴിക്കോട്: കേരള സര്‍ക്കാറിനെക്കുറിച്ചും തെരഞ്ഞെടുപ്പിലെ സമീപനത്തെ സംബന്ധിച്ചും ജമാഅത്തെ ഇസ്‌ലാമിയുടെ വിലയിരുത്തല്‍ ശരിയും വസ്തുനിഷ്ഠവുമാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുന്നതായി ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
ഭരണവിരുദ്ധ വികാരം ജനവിധി നിര്‍ണയിക്കുകയെന്നതായിരുന്നു കേരളത്തിലെ സമീപകാല ചരിത്രം.  എന്നാല്‍, സര്‍ക്കാറിന്റെ ജനക്ഷേമ നടപടികള്‍ ഉള്‍ക്കൊണ്ടും അംഗീകരിച്ചുമാണ് പൊതുവെ ഇത്തവണത്തെ ജനവിധി.  കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലുമുണ്ടായ വിജയം യു.ഡി.എഫ് ആവര്‍ത്തിക്കുമെന്നാണ് കരുതിയിരുന്നത്.  ഇടക്കാലത്ത് എല്‍.ഡി.എഫില്‍ നിന്ന് ചില കക്ഷികള്‍ വേര്‍പിരിഞ്ഞ് യു.ഡി.എഫില്‍ ചേരുകയുമുണ്ടായി.  എന്നിട്ടുപോലും സാങ്കേതികമായ ഭൂരിപക്ഷമെന്ന് പറയാവുന്ന വിജയമേ യു.ഡി.എഫ് നേടിയുള്ളൂ.  എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ഭരണനയങ്ങള്‍ക്ക് പൊതുവെ കേരളം അംഗീകാരം നല്‍കിയെന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.  
ഭരണകൂടവും ഭരണത്തില്‍ പങ്കാളികളാവുന്ന രാഷ്ട്രീയ പാര്‍ട്ടികളും ജനക്ഷേമ തല്‍പരരായിരിക്കണമെന്നും ജനാഭിലാഷങ്ങളെ മാനിക്കണമെന്നുമുള്ള ശക്തമായ സന്ദേശമാണ് ഈ തെരഞ്ഞെടുപ്പ് ഫലം പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും നല്‍കുന്നതെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി.  ജമാഅത്ത്-സി.പി.എം നേതാക്കളുടെ ചര്‍ച്ചയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാനും അതുവഴി സാമുദായിക ധ്രുവീകരണമുണ്ടാക്കാനും ചില സംഘടനകളും മാധ്യമങ്ങളും ശ്രമിച്ചിരുന്നു.  അത്തരം ശ്രമങ്ങളെ മുഴുവനായും പ്രബുദ്ധരായ വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞതായാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന്  പ്രസ്താവന വ്യക്തമാക്കി.  അമീര്‍ ടി.ആരിഫലി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.



ജമാഅത്ത് പിന്തുണ ഗുണം ചെയ്തു: ശ്രീരാമകൃഷ്ണന്‍

Published on Mon, 05/16/2011
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാറിന് ജമാഅത്തെ ഇസ്‌ലാമിയുള്‍പ്പടെ വിവിധ വിഭാഗങ്ങളുടെ പിന്തുണ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും പൊന്നാനി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായിരുന്ന പി.ശ്രീരാമകൃഷ്ണന്‍. തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ ഗുണം ചെയ്തിട്ടില്ലെന്ന സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി കെ. ഉമ്മര്‍ മാസ്റ്ററുടേതായി മാധ്യമങ്ങളില്‍ വന്ന പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇടതു സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമ നടപടികളും വിലയിരുത്തിയാണ് ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പടെയുള്ള സംഘടനകള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കിയതെന്നും അതു ഗുണം ചെയ്തിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പു ഫലം നല്‍കുന്ന സൂചനയെന്നും അദ്ദേഹം പറഞ്ഞു. ഉമ്മര്‍ മാസ്റ്റര്‍ അങ്ങനെ പറഞ്ഞിട്ടുണ്ടാവുമെന്ന് കരുതുന്നില്ല. ഏതു സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം ഉണ്ടായതെന്ന് അറിയില്ല. തെരഞ്ഞെടുപ്പ് പ്രകടനവുമായി ബന്ധമെട്ട് പാര്‍ട്ടി ഔദ്യോഗികമായി ഇനിയും വിലയിരുത്തലുകള്‍ നടത്തിയിട്ടില്ല. ഇതു സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി ചേരാനിരിക്കുന്നതേയുള്ളൂവെന്നും ശ്രീരാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Twitter Delicious Facebook Digg Stumbleupon Favorites More