Saturday, October 22, 2011

വെല്‍ഫയര്‍ പാര്‍ട്ടി കേരള ഘടകം ഭാരവാഹികളെ പ്രഖ്യാപിച്ചു


Posted on 20-10-11, 10:04 am
കോഴിക്കോട്: വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കേരള ഘടകം ഭാരവാഹികളെ പ്രഖ്യാപിച്ചു. ടാഗോര്‍ ഹാളില്‍ ചേര്‍ന്ന സംസ്ഥാന പ്രഖ്യാപന കണ്‍വെന്‍ഷനില്‍ ദേശീയ ജനറല്‍ സെക്രട്ടറി ജനറല്‍ ഡോ. എസ്.ക്യു.ആര്‍. ഇല്യാസാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.പ്രസിഡന്‍റായി ഡോ. കൂട്ടില്‍ മുഹമ്മദലിയെയും ജനറല്‍ സെക്രട്ടറിമാരായി കെ. അംബുജാക്ഷന്‍, പി.എ. അബ്ദുല്‍ ഹക്കീം എന്നിവരെയും തെരഞ്ഞെടുത്തു. പ്രഫ. പി. ഇസ്മായിലാണ് ട്രഷറര്‍. കരിപ്പുഴ സുരേന്ദ്രന്‍, പ്രേമ പിഷാരടി, സി. അഹമ്മദ്കുഞ്ഞി, അബ്ദുല്‍ ഹമീദ് വാണിയമ്പലം എന്നിവര്‍ വൈസ് പ്രസിഡന്‍റുമാരും ഇ.എ. ജോസഫ്, കെ.എ. ഷഫീഖ്, ശ്രീജ നെയ്യാറ്റിന്‍കര എന്നിവര്‍ സെക്രട്ടറിമാരുമാണ്.

സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായി ജോണ്‍സണ്‍ നെല്ലിക്കുന്ന്, മിനു മുംതാസ്, റംല മമ്പാട്, ശശി പന്തളം, സി. ദാവൂദ്, ചേറ്റൂര്‍ രാധാകൃഷ്ണന്‍, പി.സി. ഭാസ്കരന്‍, പി.ഐ നൗഷാദ്, പി.വി. റഹ്മാബി, ബിനു വയനാട്, ഇ.സി ആയിഷ, ജ്യോതിവാസ് പറവൂര്‍, പി.കെ. സാദിഖ്, ടി മുഹമ്മദ് വേളം, റസാഖ് പാലേരി എന്നിവരെയും തെരഞ്ഞെടുത്തു. ദേശീയ വൈസ് പ്രസിഡന്‍റ് ഫാ. അബ്രഹാം ജോസഫ്, ദേശീയ ജനറല്‍ സെക്രട്ടറി പി.സി. ഹംസ, ദേശീയ ട്രഷറര്‍ ഡോ. അബ്ദുസ്സലാം എന്നിവരും സംസഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായിരിക്കും.

ഡോ. കൂട്ടില്‍ മുഹമ്മദലി മലപ്പുറം ജില്ലയിലെ കൂട്ടില്‍ സ്വദേശിയും കോഴിക്കോട് ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലുമാണ്. കെ. അംബുജാക്ഷന്‍ പത്തനംതിട്ട പന്തളം സ്വദേശിയും ദലിത് പാന്തേഴ്സ് സംസ്ഥാന പ്രസിഡന്‍റുമാണ്. പി.എ. അബ്ദുല്‍ ഹക്കീം കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയാണ്.

വെൽഫെയർ പാർട്ടി- in Demo Crazy

ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം: കെ.പി.എ. മജീദ്

http://www.mechandrikaonline.com/viewnews.asp?mcat=keralanews&mitem=KR2011141022145
ജമാഅത്തെ ഇസ്ലാമി രൂപവല്‍ക്കരിച്ച രാഷ്ട്രീയ പാര്‍ട്ടി ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. മലപ്പുറം പ്രസ്ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനക്ക് വിരുദ്ധമായ ആശയം ഉയര്‍ത്തിപ്പിടിക്കുന്ന ജമാഅത്തെ ഇസ്ലാമി ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വും സോഷ്യലിസവും അംഗീകരിച്ചുകൊണ്ടാണോ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കണം. അംഗീകരിക്കുന്നുണ്ടെങ്കില്‍ ആദര്‍ശപരമായ വ്യതിയാനം വിശദീകരിക്കണം. "ദൈവത്തിന്റെ ഭൂമിയില്‍ ദൈവത്തിന്റെ ഭരണം' എന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ ആശയം. രാഷ്ട്രീയ പാര്‍ട്ടി രൂപവല്‍ക്കരിച്ചത് ഏതു നയത്തിന്റെ ഭാഗമാണെന്നും ഏതു ലക്ഷ്യത്തിനുവേണ്ടിയാണെന്നും ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കേണ്ടതുണ്ട്. ജമാഅത്തിന്റെ രാഷ്ട്രീയ പ്രവേശം മുസ്ലിംലീഗ് ഗൗനിക്കുന്നില്ലെന്നും ലീഗ് ജനറല്‍ സെക്രട്ടറി പറഞ്ഞു. മുസ്ലിംലീഗിന് ലഭിക്കുന്ന പുതിയ മന്ത്രിസ്ഥാനം സംബന്ധിച്ച് യു.ഡി.എഫില്‍ ധാരണയായിട്ടുണ്ട്. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. വിവിധ ബോര്‍ഡ്, കോര്‍പ്പറേഷനുകള്‍ വീതംവെക്കുന്നതു സംബന്ധിച്ച് യു.ഡി.എഫിലെ പ്രധാന കക്ഷികള്‍ തമ്മില്‍ ധാരണയായിട്ടുണ്ട്. മറ്റുപ്രശ്നങ്ങള്‍ ഒരാഴ്ചക്കകം പരിഹരിക്കും.
സമസ്തയും മുസ്ലിംലീഗും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന് വരുത്താനുള്ള ചിലരുടെ ശ്രമങ്ങള്‍ വിലപ്പോവില്ല. ഭരണവുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാവുന്നത് സ്വാഭാവികമാണ്. ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ എടുക്കുന്ന സമീപനങ്ങളാണ് പ്രധാനം. കോഴിക്കോട് വെടിവെപ്പുമായി ബന്ധപ്പെട്ട് രണ്ട് അന്വേണ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ള തെറ്റുകാരനാണെന്നുകണ്ടാല്‍ നടപടി എടുക്കണമെന്നാണ് മുസ്ലിംലീഗിന്റെ നിലപാട്. ഉദ്യോഗസ്ഥരോട് കടപ്പാടുണ്ടാക്കി അവരെ സംരക്ഷിക്കേണ്ട കാര്യം ലീഗിനില്ല. കാസര്‍കോട് വെടിവെപ്പില്‍ ഒരാള്‍ മരിച്ചിട്ടും ഉദ്യോഗസ്ഥനെ മാറ്റാന്‍ ഇടതുസര്‍ക്കാര്‍ തയാറായിരുന്നില്ല. വര്‍ഗീയ കലാപത്തിനിടെയാണ് വെടിവെപ്പെങ്കില്‍ മരിച്ചയാള്‍ കേസില്‍ പ്രതിയാവേണ്ടതായിരുന്നു. മരിച്ചയാള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടി വിധിച്ചത് ഈ സാഹചര്യത്തിലാണ്. മുസ്ലിംലീഗ് ചെയ്യുന്നതൊക്കെ വിവാദമാക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണ്. അത്തരം വിവാദങ്ങളെയൊക്കെ പാര്‍ട്ടി സ്വാഗതം ചെയ്തിട്ടേയുള്ളൂ.

മൂല്യാധിഷ്ഠിത രാഷ്ട്രീയ മുദ്രാവാക്യമുയര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തിലും


മൂല്യാധിഷ്ഠിത രാഷ്ട്രീയ മുദ്രാവാക്യമുയര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തിലും
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് കൂട്ടില്‍ മുഹമ്മദലിക്ക് ഫാ. എബ്രഹാം ജോസഫ് പതാക കൈമാറിയപ്പോള്‍.
കോഴിക്കോട്: അഴിമതിയും വിവേചനങ്ങളും ക്രിമിനല്‍വത്കരണവും തിളക്കംകുറച്ച ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തില്‍ മൂല്യങ്ങളുടെ വീണ്ടെടുപ്പ് ഉദ്ഘോഷിച്ച്  പിറവിയെടുത്ത വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കേരളത്തിലും പ്രവര്‍ത്തനം തുടങ്ങി. പാര്‍ട്ടിയുടെ സംസ്ഥാന പ്രഖ്യാപന കണ്‍വെന്‍ഷന്‍ ബുധനാഴ്ച പ്രൗഢ ഗംഭീരമായ വേദിയും സദസ്സും സാക്ഷിയാക്കി കോഴിക്കോട് ടാഗോര്‍ സെന്‍റിനറി ഹാളില്‍ നടന്നു. രാജ്യം ഉയര്‍ത്തിപ്പിടിച്ച മഹിത മൂല്യങ്ങളെ ജനപക്ഷ രാഷ്ട്രീയത്തിലൂടെ പുനരാവിഷ്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വം കൊടുക്കുമെന്ന് പുതിയ സംസ്ഥാന  ഭാരവാഹികളെ  പ്രഖ്യാപിച്ചുകൊണ്ട് പാര്‍ട്ടി  ദേശീയ ജനറല്‍ സെക്രട്ടറി  എസ്.ക്യു.ആര്‍ ഇല്യാസ് പറഞ്ഞു. അഴിമതിക്കാര്‍ക്കും വര്‍ഗീയവാദികള്‍ക്കും ക്രിമിനലുകള്‍ക്കും പാര്‍ട്ടിയില്‍ സ്ഥാനമുണ്ടായിരിക്കില്ളെന്ന് അദ്ദേഹം പറഞ്ഞു. മതത്തിന്‍െറയും ജാതിയുടെയും പേരില്‍ ജനങ്ങളെ വിഭജിക്കാനും വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കാനും വെല്‍ഫെയര്‍ പാര്‍ട്ടിയില്ല. രാജ്യത്തെ ചില വിഭാഗങ്ങളെ മാത്രമേ ദേശീയ പാര്‍ട്ടികള്‍ പോലും പ്രതിനിധീകരിക്കുന്നുള്ളൂ. എന്നാല്‍, എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നതാണ് വെല്‍ഫെയര്‍ പാര്‍ട്ടി. എല്ലാവര്‍ക്കും ഭക്ഷണവും പാര്‍പ്പിടവും വിദ്യാഭ്യാസവും സുരക്ഷയും ഉറപ്പുനല്‍കുന്ന ക്ഷേമരാഷ്ട്രമാണ് ലക്ഷ്യം. വെല്‍ഫെയര്‍ പാര്‍ട്ടി അംഗങ്ങളുടെയും നേതാക്കളുടെയും  സ്വത്ത് ആര്‍ക്കും ഏതുസമയവും പരിശോധിക്കാമെന്ന് എസ്.ക്യു.ആര്‍.ഇല്യാസ് പറഞ്ഞു.
ചൂഷണമുക്തവും എല്ലാവര്‍ക്കും തുല്യതയും സ്വാതന്ത്ര്യവും നല്‍കുന്നതുമായ പുതിയ ഇന്ത്യയെ നിര്‍മിക്കാനാണ് വെല്‍ഫെയര്‍ പാര്‍ട്ടി രൂപവത്കരിച്ചതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ദേശീയ വൈസ് പ്രസിഡന്‍റ് ഡോ. സഫറുല്‍ ഇസ്ലാം ഖാന്‍ പറഞ്ഞു. സര്‍ക്കാരിന് മറെറാരു കണക്കുണ്ടെങ്കിലും രാജ്യത്തെ 90 ശതമാനവും ദാരിദ്യത്തിലാണ്.ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ഏപ്രിലില്‍ ദല്‍ഹിയില്‍ വെല്‍ഫയര്‍ പാര്‍ട്ടി രൂപംകൊണ്ടത്. പാര്‍ട്ടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് നേടാവുന്നതോ അടുത്ത തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ട് ഉണ്ടാക്കിയതോ അല്ല. 20 ഓ 30 ഓ വര്‍ഷം കൊണ്ട് നേടാവുന്ന ദീര്‍ഘലക്ഷ്യങ്ങളാണിത്.അത് രാജ്യത്തിന്‍െറ രാഷ്ട്രീയം തന്നെ മാറ്റിമറിക്കുമെന്ന് വന്‍ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ അദ്ദേഹം പറഞ്ഞു. പുതിയ രാഷ്ട്രീയ സംസ്കാരം കേരളത്തിന് സംഭാവനചെയ്യാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്ന് സംസ്ഥാന പ്രസിഡന്‍റായി സ്ഥാനമേറ്റ ഡോ.കൂട്ടില്‍ മുഹമ്മദലി വ്യക്തമാക്കി. ഏതെങ്കിലും പാര്‍ട്ടിക്കോ മുന്നണിക്കോ എതിരായുള്ളതല്ല ഈ പാര്‍ട്ടി. അവരെ തിരുത്താനും അവരെക്കൂടി സഹകരിപ്പിച്ച് മുന്നോട്ടുപോകാനുമാണ് ലക്ഷ്യമിടുന്നത്.എന്നാല്‍ ഇതിനായി മൂല്യങ്ങളില്‍ ഒരുവിട്ടുവീഴ്ചയയും ചെയ്യില്ല. മുന്‍ധാരണ വെച്ച് വെല്‍ഫയര്‍ പാര്‍ട്ടിയെ വിലയിരുത്തരുതെന്ന് അദ്ദേഹം മറ്റു രാഷ്ട്രീയ കക്ഷികളോട് അഭ്യര്‍ഥിച്ചു.അവസാനത്തെ വ്യക്തിക്കും ഗുണം ലഭക്കുന്നതായിരിക്കണം എല്ലാ വികസനവുമെന്ന് കൂട്ടില്‍ മുഹമ്മദലി പറഞ്ഞു. പുതിയ ഭാരവാഹികള്‍ക്ക് ദേശീയ വൈസ് പ്രസിഡന്‍റ് ഫാ. അബ്രഹാം ജോസഫ് പാര്‍ട്ടി പതാക കൈമാറി.ഇന്ത്യന്‍ ദേശീയതയില്‍ ചരിത്രം രൂപംകൊടുത്ത സ്നേഹ സമൂഹമാണ് വെല്‍ഫയര്‍ പാര്‍ട്ടിയെന്ന് ഫാ. അബ്രഹാം ജോസഫ് പറഞ്ഞു. ജനാധിപത്യ ബദലാണ് പുതിയ പാര്‍ട്ടിയിലൂടെ നിര്‍വഹിക്കാന്‍ പോകുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.അംബുജാക്ഷന്‍ പറഞ്ഞു.കേരളത്തില്‍  ഒരുവര്‍ഷം കൊണ്ട് ഒരുലക്ഷം അംഗങ്ങളെ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ചേര്‍ക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി  പി.എ.അബ്ദുല്‍ഹക്കീം പറഞ്ഞു.ദേശീയ വൈസ് പ്രസിഡന്‍റ് ലളിതാ നായിക്, ജനറല്‍ സെക്രട്ടറി പി.സി.ഹംസ, സെക്രട്ടറി സുബ്രഹ്മണി, ട്രഷറര്‍ അബ്ദുസ്സലാം വാണിയമ്പലം,വനിതാ കണ്‍വീനര്‍ സീമാ മുഹ്സിന്‍, തമിഴ്നാട് ഘടകം പ്രസിഡന്‍റ് എസ്.എന്‍.സിക്കന്തര്‍, സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ കരിപ്പുഴ സുരേന്ദ്രന്‍,പ്രേമ പിഷാരടി, സി.അഹമ്മദ്കുഞ്ഞി, അബ്ദുല്‍ ഹമീദ് വാണിയമ്പലം, സെക്രട്ടറി ഇ.എ.ജോസഫ്, ട്രഷറര്‍ പ്രഫ.പി.ഇസ്മായില്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി കെ.എ.ഷഫീഖ് സ്വാഗതവും അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു. നേരത്തെ കര്‍ണാടക മുന്‍ മന്ത്രികൂടിയായ ലളിതാ നായിക് പതാക ഉയര്‍ത്തി.

Twitter Delicious Facebook Digg Stumbleupon Favorites More