Monday, April 4, 2011

മുസ്ലിംസംഘടനകള്‍ ഭിന്ന നിലപാടില്‍

Sunday, March 06, 2011 Metro Vartha
ആര്‍. റിന്‍സ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ വിവിധ മുസ്ലിം സംഘടനകളുടെ നിലപാട് എന്തായിരിക്കുമെന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍. ലോക്സഭ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍നിന്നു വ്യത്യസ്തമായൊരു സാഹചര്യമാണ് ഇക്കാര്യത്തില്‍ രൂപപ്പെട്ടിരിക്കുന്നത്. മുസ്ലിം സംഘടനകളെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള ലീഗിന്‍റെ ശ്രമം പാളിയത് എല്‍ഡിഎഫിന് പ്രതീക്ഷയുണര്‍ത്തുന്നു.

നിലപാട് പ്രഖ്യാപിക്കാന്‍ കഴിയാത്തവിധം നിര്‍ജീവാവസ്ഥയിലാണ് പിഡിപി. പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി ബാംഗളൂരു സ്ഫോടനക്കേസില്‍ പ്രതിയായി ജയിലിലായതോടെ പാര്‍ട്ടി നിഷ്ക്രിയം. നേതൃത്വത്തിലെ തര്‍ക്കങ്ങള്‍ കൊഴിഞ്ഞുപോക്കിനും നിര്‍ജീവാവസ്ഥയ്ക്കും ആക്കംകൂട്ടി. പൂന്തുറ സിറാജ് സജീവ രാഷ്ട്രീയത്തിലില്ല. ഗഫൂര്‍ പുതുപ്പാടി നേതൃസ്ഥാനം രാജിവച്ച് ബിഎസ്പിയില്‍ ചേക്കേറി. രണ്ടു മുന്നണികളും പിഡിപിയുമായി എന്തെങ്കിലുമൊരു നീക്കുപോക്കിന് സന്നദ്ധമല്ല.

എന്‍ഡിഎഫിന്‍റെ പുതിയ രൂപമായ എസ്ഡിപിഐ പാര്‍ട്ടിക്ക് ശക്തിയുള്ള മണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തും. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടിങ് പാറ്റേണ്‍ നോക്കിയാവും സ്ഥാനാര്‍ഥികളെ നിര്‍ത്തുക. മാര്‍ച്ച് പത്തിന് അവര്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. പര്‍ട്ടി മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ദളിത്, പിന്നാക്ക വിഭാഗങ്ങളെ മത്സരിപ്പിക്കാനോ പിന്തുണയ്ക്കാനോ ആലോചിക്കുന്നു. മറ്റിടങ്ങളില്‍ യുഡിഎഫ് അനുകൂല നിലപാട്.

ജമാഅത്തെ ഇസ്ലാമി നിലപാട് ഇതേവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് അനുകൂല നിലപാടാണ് അവര്‍ സ്വീകരിച്ചത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ചിലയിടങ്ങളില്‍ അവര്‍ മത്സരിക്കുകയും ചെയ്തു. ഇത്തവണ പ്രകടമായൊരു ആഭിമുഖ്യം അവര്‍ പ്രകടിപ്പിക്കാനിടയില്ല. മുസ്ലിം ലീഗിലെ കുഞ്ഞാലിക്കുട്ടി വിഭാഗത്തോട് ചായ്വും എം.കെ. മുനീര്‍ വിഭാഗത്തോടു കടുത്ത എതിര്‍പ്പും പുലര്‍ത്തുന്ന സമീപനമാണ് അവരുടേത്. ഇടതുമുന്നണിക്കൊപ്പമായിരുന്ന ഐഎന്‍എല്‍ പിളര്‍ന്ന് പി.എം.എ. സലാമിന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം യുഡിഎഫുമായി ചേരാന്‍ തീരുമാനിച്ചു. തദ്ദേശതെരഞ്ഞെടുപ്പില്‍ ലീഗുമായി ചിലയിടങ്ങളില്‍ ധാരണയായി മത്സരിക്കുകയും ചെയ്തു. എന്നാല്‍ ലീഗുമായി ലയിക്കാനുള്ള സലാമിന്‍റെ തീരുമാനത്തോട് സംസ്ഥാന പ്രസിഡന്‍റ് എസ്.എ. പുതിയവളപ്പിലിന് എതിര്‍പ്പുണ്ട്. ഐഎന്‍എല്ലിലെ മറുവിഭാഗം എല്‍ഡിഎഫിനൊപ്പംതന്നെ.

കാന്തപുരം വിഭാഗം ഏതു തെരഞ്ഞെടുപ്പിലും വ്യക്തമായ നിലപാട് പ്രഖ്യാപിക്കാറില്ല. കാന്തപുരത്തിന്‍റെ മനസ് ഇടതുപക്ഷത്തോടൊപ്പമാണെങ്കിലും ലീഗുമായുള്ള അഭിപ്രായഭിന്നതയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മര്‍ക്കസ് സമ്മേളനത്തില്‍ ലീഗ് നേതാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. എന്നാല്‍ കാന്തപുരം വിഭാഗത്തിലെ തന്നെ ഒരുവിഭാഗത്തിന് ലീഗ് ബന്ധത്തോട് എതിര്‍പ്പുണ്ട്. അതുകൊണ്ടുതന്നെ അവര്‍ ഇത്തവണയും നിലപാട് ഔദ്യോഗികമായി പ്രഖ്യാപിക്കില്ല. മുജാഹിദ് വിഭാഗത്തില്‍ ഹുസൈന്‍ മടവൂര്‍ വിഭാഗം ഇത്തവണയും എല്‍ഡിഎഫിനൊപ്പം തന്നെ നില്‍ക്കാനാണ് സാധ്യത. മൗലവി വിഭാഗം എന്നറിയപ്പെടുന്ന ഔദ്യോഗികവിഭാഗത്തിന്‍റെ പിന്തുണ യുഡിഎഫിനൊപ്പമായിരിക്കും. എന്നാല്‍ ഇരുകൂട്ടരും ഔദ്യോഗികമായി നിലപാട് പ്രഖ്യാപിക്കാന്‍ സാധ്യതയില്ല. ഇ.കെ സുന്നിവിഭാഗവും ലീഗുമായി ചില അഭിപ്രായവ്യത്യാസങ്ങളുണ്ടായെങ്കിലും ഇത്തവണയും അവരുടെ പിന്തുണ മുസ്ലിംലീഗിനായിരിക്കും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെത്തുടര്‍ന്നാണ് മുസ്ലിം സംഘടനകളെ ഒരു കുടക്കീഴില്‍ അണിനിരത്താന്‍ ലീഗ് ശ്രമിച്ചത്. ആദ്യഘട്ടത്തില്‍ ഇക്കാര്യത്തില്‍ കുറേയേറെ വിജയിക്കാന്‍ കഴിഞ്ഞു. പാഠപുസ്തക വിവാദത്തിലും മദ്രസ്ര പഠനസമയം മാറ്റുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളിലും സര്‍ക്കാരിനെതിരേ മുസ്ലിം സംഘടനകളുടെ യോജിച്ച നിലപാട് രൂപീകരിക്കാന്‍ ലീഗിന് കഴിഞ്ഞു. എന്നാല്‍ ആ നിലപാട് അത്രയ്ക്കു നിലനിര്‍ത്താന്‍ അവര്‍ക്കായില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി പ്രഖ്യാപിച്ചതോടെ അവരുമായി അകന്നു. പാണക്കാട് വിളിച്ചുചേര്‍ത്ത മുസ്ലിം സംഘടനകളുടെ യോഗത്തിലേക്ക് ജമാഅത്തെ ഇസ്ലാമിയെ ക്ഷണിക്കാതിരുന്നതോടെ അകല്‍ച്ച പൂര്‍ണമായി.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More